ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകനെ ജൂണ്‍ 6-ന് പ്രഖ്യാപിക്കും; ഗാംഗുലിക്ക് സുപ്രധാനമായ പദവി നൽകുമെന്ന് സൂചന
കൊല്‍ക്കത്ത: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകനെ ജൂണ്‍ 6-ന് ബി.സി.സി.ഐ പ്രഖ്യാപിക്കും.മുന്‍ ഇന്ത്യന്‍ ക്യപ്റ്റന്‍ ഗാംഗുലി സുപ്രധാനമായ പദവിയോടെ ടീം ഇന്ത്യയുടെ തലപ്പത്ത് എത്തുമെന്നാണ് സൂചന. ബി.സി.സി.ഐ അധ്യക്ഷന്‍ ജഗ്മോഹന്‍ ഡാല്‍മിയയുടെ ആശീര്‍വാദവും ഗാംഗുലിക്കാണെന്ന് സൂചനയുണ്ട്.
ഇന്ത്യന്‍ കോച്ചായിരുന്ന ഡങ്കന്‍ ഫ്ലെച്ചറുടെ കാലാവധി കഴിഞ്ഞമാസം അവസാനിച്ചതാണ്. ജൂണ്‍ 10 മുതല്‍ ഇന്ത്യന്‍ ടീമിന് ബംഗ്ലാദേശുമായി അവരുടെ നാട്ടില്‍ മത്സരമുണ്ട്. ജൂണ്‍ ഏഴിന് ടീം ബംഗ്ലാദേശിലേക്ക് തിരിക്കും. അതിനുമുമ്പ് പരിശീലകനെ പ്രഖ്യാപിക്കും.
സച്ചിന്‍, ഗാംഗുലി, ദ്രാവിഡ് എന്നിവരെ വെവ്വേറെ ചുമതലകള്‍ നല്‍കി ടീം ഇന്ത്യയുടെ ഉപദേശകരാക്കാനുള്ള ചര്‍ച്ചയും നേരത്തേ നടന്നിരുന്നു. എന്നാല്‍, ഇന്ത്യന്‍ ടീമിന്റെ ഉപദേശകസമിതിയുടെ ചെയര്‍മാന്‍, ഹൈ പെര്‍ഫോമെന്‍സ് മാനേജര്‍, ടീം ഡയറക്ടര്‍ എന്നീ തസ്തികയിലൊന്നില്‍ സൗരവ് ഗാംഗുലി നിയമിക്കപ്പെടുമെന്നാണ് സൂചന.
ഇപ്പോള്‍ ടീം ഇന്ത്യയുടെ ഡയറക്ടറായ രവിശാസ്ത്രിക്ക് സ്ഥാനം നഷ്ടപ്പെടാനും സാധ്യതയുണ്ട്. തിങ്കളാഴ്ച കൊല്‍ക്കത്തയില്‍ ഡാല്‍മിയയുടെ വീട്ടില്‍ അദ്ദേഹത്തെ സന്ദര്‍ശിച്ചശേഷമാണ് ഠാക്കൂര്‍ ജൂണ്‍ 6-ന് പുതിയ കോച്ചിനെ പ്രഖ്യാപിക്കുമെന്ന് അറിയിച്ചത്.വര്‍ഷങ്ങളായി വിദേശപരിശീലകരാണ് ടീം ഇന്ത്യയുടെ മുഖ്യ പരിശീലകസ്ഥാനത്ത്. ഗാംഗുലി മുഖ്യപരിശീലകനായാല്‍ അത് പുതിയൊരു തുടക്കമാകും.