ടീമില്‍ ഇടം നേടാൻ വനിതാ താരങ്ങൾക്ക് ഒഫീഷ്യലുകളുമായി കിടക്കപങ്കിടേണ്ടി വരുന്നു; ശ്രീലങ്കന്‍ ക്രിക്കറ്റ് വിവാദത്തിൽ
കൊളംബോ: ടീമില്‍ ഇടം ലഭിക്കാൻ ശ്രീലങ്കന്‍ വനിതാ ക്രിക്കറ്റ് താരങ്ങള്‍ക്ക് ഒഫീഷ്യലുകളുമായി കിടപ്പറ പങ്കിടേണ്ടി വരുന്നുവെന്ന് അന്വേഷണ റിപ്പോര്‍ട്ട്. ലങ്കന്‍ കായിക മന്ത്രാലയത്തിന്റെ അന്വേഷണ റിപ്പോര്‍ട്ട് ശ്രീലങ്കന്‍ ക്രിക്കറ്റിനെ പ്രതിക്കൂട്ടിൽ ആക്കിയിട്ടുണ്ട്. കഴിഞ്ഞ നവംബറില്‍ ഉയര്‍ന്നിരുന്ന ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ ലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു.
വിരമിച്ച സുപ്രീംകോടതി ജഡ്ജി നിമല്‍ ദിസ്സനായകെ ഉള്‍പ്പെട്ട മൂന്നംഗ സമിതിയാണ് ആരോപണം അന്വേഷിച്ചത്. ബുധനാഴ്ച്ചയാണ് സമിതി അന്വേഷണ റിപ്പോര്‍ട്ട് കായിക മന്ത്രാലയത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. നിരവധി വനിതാ ക്രിക്കറ്റ് താരങ്ങള്‍ പീഡനത്തിനായിയിട്ടുണ്ടെന്ന് തെളിവുസഹിതം അന്വേഷണ റിപ്പോര്‍ട്ടിലുണ്ട്.
കുറ്റക്കാരായ ഒഫീഷ്യലുകള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും കായിക മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. എന്നാല്‍ താരങ്ങളെ ലൈംഗികമായി പീഡിപ്പിച്ച ഒഫീഷ്യലുകളുടെ പേരുകള്‍ കായിക മന്ത്രാലയം വെളിപ്പെടുത്തിയിട്ടില്ല. ഒഫീഷ്യലുകള്‍ താരങ്ങളെ ലൈംഗികമായി പീഡിപ്പിക്കുന്നുവെന്ന വാര്‍ത്ത ലങ്കന്‍ ദിനപത്രങ്ങളാണ് ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. കിടപ്പറ പങ്കിടാന്‍ വിസമ്മതിച്ച സീനിയര്‍ താരത്തിന് ടീമിലെ സ്ഥാനം നഷ്ട്‌പെട്ടുവെന്നായിരുന്നു വാര്‍ത്ത.