സ്വത്തുതര്‍ക്കം; പട്ടാപ്പകല്‍ മകന്‍ അമ്മയെ ബസ്സ്റ്റാന്‍ഡില്‍ കുത്തിക്കൊന്നു

single-img
19 May 2015

fsg-crime-scene-response-unit-01കുമ്പള: സ്വത്തുതര്‍ക്കത്തെത്തുടര്‍ന്ന് പട്ടാപ്പകല്‍ മകന്‍ അമ്മയെ ബസ്സ്റ്റാന്‍ഡില്‍ കുത്തിക്കൊന്നു. കാസര്‍ഗോഡ്‌ കുമ്പളയില്‍ ബസ്‌ സ്‌റ്റാന്‍ഡില്‍ വെച്ചായിരുന്നു കൊലപാതകം. മൊഗ്രാല്‍ ചൗക്കിക്കുന്നില്‍ ആസാദ് നഗറിലെ പരേതനായ കുഞ്ഞിരാമന്റെ ഭാര്യ പദ്മാവതി (60)യാണ് കുത്തേറ്റ് മരിച്ചത്. ഇതേത്തുടര്‍ന്ന് മൂത്തമകന്‍ അനില്‍കുമാറിനെ (40) കുമ്പള പോലീസ് കസ്റ്റഡിയിലെടുത്തു.

തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിക്ക്  കാസര്‍കോട്ടുനിന്ന് കുമ്പളയില്‍ ബസ്സിറങ്ങി പുത്തിഗെയിലേക്കുള്ള ബസ്സില്‍ കയറാന്‍ നടന്നുപോകുമ്പോള്‍ നിരവധിയാളുകള്‍ നോക്കിനിൽക്കെയായിരുന്നു പദ്മാവതിയെ അനില്‍കുമാര്‍ കുത്തിയത്. പരാതിയെത്തുടര്‍ന്ന് കാസര്‍കോട് പോലീസ് സ്റ്റേഷനില്‍ തിങ്കളാഴ്ച രാവിലെ മധ്യസ്ഥ ചര്‍ച്ചയ്ക്ക് പദ്മാവതിയെയും മകനെയും വിളിപ്പിച്ചിരുന്നു.

ചര്‍ച്ചയ്ക്കുശേഷം പദ്മാവതി കുമ്പളയില്‍ ബസ്സിറങ്ങി പുത്തിഗെയിലുള്ള മകളുടെ വീട്ടിലേക്ക് ബസ് കയറാന്‍ നടന്നുപോകുമ്പോള്‍ ബസ്സ്റ്റാന്‍ഡില്‍വെച്ചായിരുന്നു അമ്മയെ പിന്തുടര്‍ന്ന് എത്തിയ മകന്‍ കുത്തിയത്. ഓടിക്കൂടിയ നാട്ടുകാര്‍ പദ്മാവതിയെ കാസര്‍കോട്ടെ സ്വകാര്യ ആസ്പത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അനില്‍കുമാറിനെ നാട്ടുകാര്‍ പിടികൂടി കുമ്പള പോലീസില്‍ ഏല്പിച്ചു.