നിറ്റാ ജലാറ്റിന്‍ ഓഫീസ് ആക്രമണം; രൂപേഷിനൊപ്പം അനൂപും ഉണ്ടായിരുന്നതായി പോലീസ് നിഗമനം
കൊച്ചി: കൊച്ചിയിലെ നിറ്റാ ജലാറ്റിന്‍ കമ്പനിയുടെ ഓഫീസില്‍ നടന്ന മാവോയിസ്‌റ്റ് ആക്രമണസംഘത്തില്‍ രൂപേഷിനൊപ്പം പിടിയിലായ അനൂപും ഉണ്ടായിരുന്നതായി പോലീസ് സംശയിക്കുന്നു.ആക്രമണത്തിന്റെ സി.സി.ടിവി ദൃശ്യങ്ങളില്‍ അനൂപിനോട് രൂപസാദൃശ്യമുള്ളയാളുണ്ട്. എന്നാല്‍, അനൂപിനെ ചോദ്യം ചെയ്‌താല്‍ മാത്രമേ ഇക്കാര്യം സ്‌ഥിരീകരിക്കാനാകൂയെന്ന് അന്വേഷണോദ്യോഗസ്‌ഥൻ വ്യക്‌തമാക്കി.
തമിഴ്‌നാട് പോലീസിന്റെ കസ്‌റ്റഡി കാലാവധി അവസാനിക്കുന്ന മുറയ്‌ക്ക് അന്വേഷണസംഘം കോയമ്പത്തൂരിലെത്തും.ആക്രമണ സമയം അനൂപിനോട് സാദൃശ്യമുള്ളയാൾ സ്‌ഥാപനത്തിനു പുറത്ത് കാവല്‍ നില്‍ക്കുന്നതായാണ് സി.സി.ടിവി ദൃശ്യങ്ങളിലുള്ളത്. ഇത് അനൂപാണെന്ന് സ്‌ഥിരീകരിക്കാനായാല്‍ നിറ്റാ ജലാറ്റിന്‍ കേസില്‍ രൂപേഷും ഭാര്യ ഷൈനയും പ്രതിയായേക്കുമെന്നാണ് പോലീസ് നല്‍കുന്ന സൂചന.
ആക്രമണത്തിന്റെ ഗൂഢാലോചനയില്‍ രൂപേഷയും ഷൈനയും പങ്കെടുത്തിരിക്കാമെന്നാണ് നിഗമനം.2014 നവംബര്‍ 10 ന് പുലര്‍ച്ചെയാണ് കൊച്ചിയിലെ നിറ്റാ ജലാറ്റിന്‍ കമ്പനിയില്‍ മാവോയിസ്‌റ്റുകളുടെ അര്‍ബന്‍ ആക്‌ഷന്‍ വിഭാഗത്തിലെ ഒമ്പതംഗ സംഘം ആക്രമണം നടത്തിയത്.