ഐ.ജിയുടെ കോപ്പിയടി സംബന്ധിച്ച് സിന്‍ഡിക്കേറ്റ് ഉപസമിതി അന്വേഷിക്കും
തിരുവനന്തപുരം: തൃശൂർ റേഞ്ച് ഐ.ജി ടിജെ ജോസിന്റെ കോപ്പിയടി സംബന്ധിച്ച് എം.ജി സര്‍വകലാശാല സിന്‍ഡിക്കേറ്റ് ഉപസമിതി അന്വേഷണം നടത്തും. എംജി സര്‍വകലാശാലയില്‍ ചേര്‍ന്ന ഉന്നതതലയോഗമാണ് ഐജിയുടെ കോപ്പിയടി അന്വേഷിക്കാന്‍ സിന്‍ഡിക്കേറ്റ് ഉപസമിതിയെ നിയോഗിക്കാന്‍ തീരുമാനിച്ചത്. കെ. ജയകുമാര്‍ നേതൃത്വം നല്‍കുന്ന ഏഴ് അംഗങ്ങള്‍ അടങ്ങുന്ന സിന്‍ഡിക്കേറ്റ് ഉപസമിതി 15 ദിവസങ്ങള്‍ക്കകം അന്വേഷിച്ച് വിശദ റിപ്പോര്‍ട്ട് നല്‍കുമെന്ന് എം.ജി സര്‍വകലാശാല വൈസ് ചാന്‍സലര്‍ ബാബു സെബാസ്റ്റ്യന്‍ അറിയിച്ചു. പരീക്ഷക്കിടെ ഇത്തരം കാര്യങ്ങള്‍ സംഭവിക്കാതിരിക്കാന്‍ കര്‍ശന നടപടിയെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.
അതേസമയം, കോപ്പിയടിയെക്കുറിച്ച് അന്വേഷിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച മധ്യമേഖലാ എഡിജിപി എന്‍ ശങ്കര്‍ റെഡ്ഢി കളമശ്ശേരി സെന്റ് പോള്‍സ് കോളേജിലെത്തി തെളിവെടുത്തു. നോര്‍ത്ത് സോണ്‍ ട്രാഫിക് എസ്പി വികെ അക്ബറിനൊപ്പം രാവിലെ പത്തുമണിക്ക് എത്തിയ എഡിജിപിയുടെ തെളിവെടുപ്പ് വൈകിട്ട് ഏഴുമണിവരെ നീണ്ടു. നേരത്തെ കോപ്പിയടിപിടിച്ച ഐ.ജിയെ പരീക്ഷാ ഹാളില്‍ നിന്നിറക്കി വിട്ടിരുന്നു. ഐ.ജി കോപ്പിയടിച്ചതായി സര്‍വകലാശാല നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ കണ്ടത്തെിയിരുന്നു. സംഭവത്തില്‍ ആഭ്യന്തര വകുപ്പും അന്വേഷണം നടത്തിയിരുന്നു.