ഫിഫ പ്രസിഡന്റ് സെപ് ബ്ലാറ്ററിനെതിരെ രൂക്ഷവിമര്‍ശനവുമായി മറഡോണ
ജോര്‍ദാന്‍: ഫിഫ പ്രസിഡന്റ് സെപ് ബ്ലാറ്ററിനെതിരെ രൂക്ഷവിമര്‍ശനങ്ങളുമായി അര്‍ജന്റീന മുന്‍ ക്യാപ്റ്റന്‍ ഡീഗോ മറഡോണ രംഗത്ത്. പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നതിന് ഒരുമാസം മാത്രം അവശേഷിക്കെയണ് വിമർശനം. നിലവിലെ ബ്ലാറ്ററെ നേരത്തെ തന്നെ പുറത്താക്കേണ്ടതായിരുന്നെന്നും ഫിഫയില്‍ അരാജകത്വമാണെന്നും മറഡോണ പ്രതികരിച്ചു. ജോര്‍ദാനിലെ കിങ് ഹുസ്സൈന്‍ കന്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
ഫിഫ തെരഞ്ഞെടുപ്പില്‍ ജോര്‍ദാന്‍ രാജകുടുംബാംഗമായ അലി ബിന്‍ അല്‍ ഹുസ്സൈനു വേണ്ടിയാണ് മറഡോണയുടെ പിന്തുണ. ഇദ്ദേഹത്തിനുവേണ്ടിയുള്ള പ്രചരണ രംഗത്തും മറഡോണയും സജീവമാണ്. ഫുട്‌ബോള്‍ ലോകത്തിന് മുഴുവന്‍ ബ്ലാറ്ററുടെ പ്രവര്‍ത്തനത്തെ കുറിച്ച് അറിവുണ്ട്. അദ്ദേഹത്തെ മാറ്റണമെന്നാണ് ഭൂരിപക്ഷത്തിന്റെ അഭിപ്രായം. ഇത്തരത്തില്‍ ഫിഫയില്‍ അരാജകത്വം സൃഷ്ടിച്ച ഒരാളെ ഇനിയും തെരഞ്ഞെടുക്കുന്നത് അപകടമാണ്. ഇത് മാറ്റത്തിനുള്ള സമയമാണ്. ബ്ലാറ്റര്‍ പുറത്താക്കപ്പെടുമെന്നുതന്നെയാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.