തന്റെ മൂത്രം ഉപയോഗിച്ചാണ് പൂന്തോട്ടവും ചെടികളുമെല്ലാം നനയ്ക്കുന്നത്; മനുഷ്യമൂത്രത്തിന്റെ മഹാഗുണം വിശദീകരിച്ച് കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി
മുംബൈ: മനുഷ്യമൂത്രത്തിന്റെ മഹാഗുണം വിശദീകരിക്കുന്ന കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിയുടെ പ്രസ്താവന സോഷ്യല്‍ മീഡയയില്‍ ചർച്ചയാകുന്നു. മോട്ടിലാല്‍ നെഹ്‌റു മാര്‍ഗിലെ വസതിയിലുള്ള പൂന്തോട്ടവും ചെടികളുമെല്ലാം നനയ്ക്കുന്നത് തന്റെ മൂത്രം ഉപയോഗിച്ചാണെന്ന് ഗഡ്കരി പറഞ്ഞു. ഞായറാഴ്‌ച മഹാരാഷ്ട്രയിലെ നാഗ്‌പൂരില്‍ ബിജെപി പ്രാദേശികഘടകം സംഘടിപ്പിച്ച സ്‌പ്രിംഗ്ലര്‍ ഇറിഗേഷനെ കുറിച്ചുള്ള സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
താന്‍ ദിവസവും ചെറിയ ക്യാനില്‍ ശേഖരിക്കുന്ന മൂത്രം 50 ലിറ്ററിന്റെ വലിയ ക്യാനിലേക്ക് മാറ്റും. ഇതാണ് ചെടികളും മരങ്ങളും നനയ്‌ക്കാനായി ഉപയോഗിക്കുന്നത്. മൂത്രം വീട്ടില്‍ ലഭ്യമാക്കാവുന്ന നല്ലൊരു വളമാണ്. യൂറിയയുടെയും നൈട്രജന്റെയും ശേഖരമാണിത്. വെള്ളത്തിനു പകരം മൂത്രം ഒഴിച്ചാല്‍, ചെടികള്‍ തഴച്ചുവളരുമെന്നും സ്വയം പരീക്ഷിച്ച് ഉറപ്പുവരുത്തിയതിനു ശേഷമാണ് ഇത് പറയുന്നതെന്നും ഗഡ്കരി വ്യക്തമാക്കി.
ഇത് പരീക്ഷിച്ചറിയാനായി തോട്ടക്കാരനോട് കുറച്ചു ചെടികള്‍ മൂത്രം ഉപയോഗിച്ച് നനയ്‌ക്കാന്‍ ആവശ്യപ്പെട്ടു. അത്തരത്തില്‍ നനച്ചവ തഴച്ചുവളര്‍ന്നതാണ് തനിക്കുളള അനുഭവം. ഒരു ഓറഞ്ച് മരം മൂത്രം ഉപയോഗിച്ച് നനച്ചാല്‍ വ്യത്യാസം മനസ്സിലാവും. അത് മറ്റുളള മരങ്ങളേക്കാള്‍ കൂടുതല്‍ പൂവിടുകയും കായ്‌ക്കുകയും ചെയ്യുമെന്നും മന്ത്രി പറഞ്ഞു.