പരീക്ഷയിൽ കോപ്പി അടിച്ച തൃശൂർ ഐ.ജിയെ ഹാളിൽ നിന്ന് ഇറക്കിവിട്ടു
കൊച്ചി: എൽ.എൽ.എം പരീക്ഷയിൽ കോപ്പി അടിച്ച തൃശൂർ ഐ.ജിയെ ഹാളിൽ നിന്ന് ഇറക്കിവിട്ടു. കളമശേരി സെന്റ് പോൾസ് കോളേജിൽ വെച്ചായിരുന്നു സംഭവം. തുണ്ടു കടലാസ് നോക്കി എഴുതുന്നതിനിടെയാണ് ഐ.ജി ടി.ജെ.ജോസിനെ ഇൻവിജിലേറ്റർ പിടികൂടിയത്. ഉടൻ തന്നെ ഉത്തരക്കടലാസ് വാങ്ങിവച്ച ശേഷം ഇദ്ദേഹത്തെ ഇറക്കി വിടുകയായിരുന്നു. കൂടാതെ കോപ്പിയടിക്ക് ഉപയോഗിച്ച പേപ്പറുകളും പിടിച്ചെടുത്തു∙
കോപ്പിയടി സംഭവം സര്‍വകലാശാലയ്ക്ക് റിപ്പോര്‍ട്ട് ചെയ്യുമെന്ന് കോളജ് അധികൃതര്‍ അറിയിച്ചു. ഐ.ജിയെ ഡീബാര്‍ ചെയ്യാന്‍ ശിപാര്‍ശയുണ്ടാകുമെന്നാണ് സൂചന. ഇങ്ങനെ വന്നാല്‍ മൂന്നു വര്‍ഷത്തേക്ക് ഇദ്ദേഹത്തിന് പരീക്ഷയില്‍ പങ്കെടുക്കാന്‍ കഴിയില്ല. സംസ്ഥാന പോലീസ് ഉന്നതരില്‍ ആദ്യമായാണ് ഒരാള്‍ ഇത്തരമൊരു നാണക്കേടില്‍ പെടുന്നത്.
അതിനിടെ, കോപ്പിയടിക്കാനുപയോഗിച്ച കടലാസുകള്‍ ഐ.ജി പരീക്ഷാ നിരീക്ഷകരില്‍ നിന്ന് ബലമായി തിരിച്ചുപിടിച്ചുകൊണ്ടുപോയതോടെ ‘അബ്‌സെന്റ്’ എന്നു വരുത്തിതീര്‍ക്കാനാണ് കോളജ് അധികൃതര്‍ ശ്രമിക്കുന്നത്.