ബാര്‍ കോഴ; മന്ത്രി കെ. ബാബുവിനെതിരായ അന്വേഷണം ഇന്ന്
കൊച്ചി: ബാര്‍ കോഴ വിവാദത്തിൽ ബിജു രമേശ് മജിസ്ട്രേറ്റ് കോടതി മുമ്പാകെ നല്‍കിയ മൊഴികളുടെ അടിസ്ഥാനത്തിൽ മന്ത്രി കെ. ബാബുവിനെതിരായ അന്വേഷണത്തിന് നടപടിയായി. അന്വേഷണച്ചുമതല വിജിലന്‍സ് എറണാകുളം എസ്.പി കെ.എം. ആന്‍റണിയുടെ മേല്‍നോട്ടത്തില്‍ ഡിവൈ.എസ്.പി എം.കെ. രമേശ്കുമാറിനാണ്. ആദ്യഘട്ടത്തില്‍ കേസുമായി ബന്ധപ്പെട്ട് ആരുടെയെല്ലാം മൊഴികളാണ് രേഖപ്പെടുത്തേണ്ടതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ ലിസ്റ്റ് തയാറാക്കി.
ബിജു രമേശിന്‍െറ മൊഴികളെ അടിസ്ഥാനപ്പെടുത്തി ചോദ്യാവലികളും തയാറായിട്ടുണ്ട്.
ബാര്‍ ഇടപാടില്‍ മന്ത്രി ബാബുവിന് 10 കോടി നല്‍കിയെന്നും ഈ തുക പലപ്പോഴായി കൈമാറിയെന്നുമാണ് ബിജുവിന്‍െറ മൊഴി. ബന്ധപ്പെട്ടവരില്‍നിന്ന് തിങ്കളാഴ്ച മൊഴിയെടുക്കല്‍ ആരംഭിക്കുമെന്നാണ് സൂചന.
മന്ത്രിമാര്‍ ഉള്‍പ്പെടെ ഉന്നതരാഷ്ട്രീയ നേതാക്കള്‍ക്കെതിരെ അഴിമതിയാരോപണം ഉയരുമ്പോള്‍ അവരുമായി അടുപ്പമുള്ള പൊലീസ് ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി മൊഴിയെടുക്കല്‍ സുഗമമാക്കുന്ന രീതിയാണ് ഈ കേസിലും വിജിലന്‍സ് അവലംബിക്കുകയെന്നാണ് വിവരം. ചൊവ്വാഴ്ച ബിജു രമേശ് കൊച്ചിയില്‍ എത്തി വിജിലന്‍സിന് മൊഴി നല്‍കുന്നുണ്ട്.