രാജ്യത്ത് 100 സ്മാര്‍ട്ട് സിറ്റികള്‍ തുടങ്ങാനുള്ള പദ്ധതിക്ക് കേന്ദ്രം അനുമതി നല്‍കി

single-img
30 April 2015

smart-cityന്യൂഡല്‍ഹി: കേന്ദ്രമന്ത്രിസഭ രാജ്യത്തുടനീളം 100 സ്മാര്‍ട്ട് സിറ്റികള്‍ തുടങ്ങാനുള്ള പദ്ധതിക്ക് അനുമതി നല്‍കി. ഇതിനായി 7,000 കോടി രൂപ കേന്ദ്രബജറ്റില്‍ നീക്കിവെച്ചിരുന്നു. 500 നഗരങ്ങള്‍ ‘അടല്‍ നഗര പുനരുജ്ജീവന പദ്ധതി’യില്‍ ഉള്‍പ്പെടുത്തി വികസിപ്പിക്കാനും മന്ത്രിസഭ തീരുമാനിച്ചു. ‘സിറ്റി ചാലഞ്ച്’ മത്സരത്തിലൂടെ സ്മാര്‍ട്ട് സിറ്റികളായി വികസിപ്പിക്കേണ്ട നഗര കേന്ദ്രങ്ങളെ  ഇക്കൊല്ലമൊടുവില്‍ തിരഞ്ഞെടുക്കും.

വായ്പ ലഭിക്കാനുള്ള സാധ്യത, വൈദ്യുതി വിതരണം, വെള്ളത്തിന്റെ ലഭ്യത, മുനിസിപ്പല്‍ തലത്തിലുള്ള ആസൂത്രണം, പങ്കാളിയെ കണ്ടെത്തല്‍ തുടങ്ങിയ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. ഇക്കാര്യത്തില്‍ രാഷ്ട്രീയപരിഗണന ഉണ്ടാവില്ലെന്നും യോഗ്യത മാത്രമാണ് അടിസ്ഥാനമാക്കുകയെന്നും നഗരവികസന മന്ത്രി വെങ്കയ്യ നായിഡു നേരത്തേ പ്രസ്താവിച്ചിരുന്നു. കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉണ്ടാക്കാനുള്ള പദ്ധതിയായിട്ടാണ് സ്മാര്‍ട്ട് സിറ്റി വിഭാവനം ചെയ്തിട്ടുള്ളത്.

അടുത്ത അഞ്ചുവര്‍ഷംകൊണ്ട് രണ്ടു പദ്ധതികളിലുമായി ഒരുലക്ഷം കോടി രൂപയാണ് കേന്ദ്രം നിക്ഷേപിക്കുക. ഇതില്‍ 48,000 കോടി രൂപ സ്മാര്‍ട്ട് സിറ്റികള്‍ക്കായിരിക്കും. 50,000 കോടി രൂപ 500 നഗരങ്ങളുടെ വികസനത്തിനും ചെലവഴിക്കും. സ്മാര്‍ട്ട് സിറ്റിക്ക് തിരഞ്ഞെടുക്കുന്ന നഗരത്തിന് ഒരുവര്‍ഷം 100 കോടി രൂപ എന്ന കണക്കില്‍ അഞ്ചുകൊല്ലത്തില്‍ 500 കോടി രൂപ നല്‍കും. ഒരു ലക്ഷത്തില്‍ കൂടുതല്‍ ജനസംഖ്യയുള്ള നഗരങ്ങളെയാണ് അടല്‍ നഗര പുനരുജ്ജീവന പദ്ധതിയില്‍ ഉള്‍പ്പെടുത്തുക.