‘പെട്ടിക്കടക്കാരന്റെ മകന്‍ എങ്ങിനെ കോടീശ്വരനായി’;മന്ത്രി ബാബുവിന്റെ വരുമാന സ്രോതസ് അന്വേഷണിക്കണം- ബിജു രമേശ്
തിരുവനന്തപുരം: ബാർ കോഴ ആരോപണത്തിന് പിന്നാലെ മന്ത്രി ബാബുവിന്റെ വരുമാന സ്രോതസിനെക്കുറിച്ച് അന്വേഷണിക്കണമെന്ന് ബിജു രമേശ്. പെട്ടിക്കടക്കാരന്റെ മകന്‍ എങ്ങിനെ കോടീശ്വരനായെന്ന് ബിജു ചോദിക്കുന്നു. മന്ത്രിയുടെ ശമ്പളവും ആനുകൂല്യങ്ങളും മാത്രമുള്ള ഒരാള്‍ക്ക് അത് സാധിക്കില്ലെന്നും ബിജു വ്യക്തമാക്കി.
താന്‍ 50 ലക്ഷം രൂപ മന്ത്രിയുടെ സെക്രട്ടറി സുരേഷിന് കൈമാറിയിരുന്നു. ഇക്കാര്യത്തില്‍ താന്‍ നുണ പരിശോധനയ്ക്ക് വിധേയനാവാന്‍ തയാറാണ്. മന്ത്രിയുടെ സെക്രട്ടറിയെയും നുണ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് ബിജു രമേശ് ആവശ്യപ്പെട്ടു. കൂടാതെ കെപിസിസിക്ക് പണം നല്‍കിയിരുന്നതായും ബിജു രമേശ് ആരോപിച്ചു.
കെപിസിസിക്ക് 2004-2005 വര്‍ഷത്തിലായിരുന്നു പണം നല്‍കിയത്. ലൈസന്‍സ് തുക 13 ലക്ഷത്തില്‍ നിന്നും 30 ലക്ഷമായി ഉയര്‍ത്താന്‍ ആലോചനയുണ്ടായിരുന്നു. ഇത് തടയാനായിരുന്നു കെപിസിസിക്ക് പണം നല്‍കിയത്. ഇതു സംബന്ധിച്ച ചര്‍ച്ചയില്‍ കെ.വി തോമസ്, ശങ്കര നാരായണന്‍ എന്നിവര്‍ പങ്കെടുത്തിരുന്നെന്നും ബിജു വ്യക്തമാക്കി.