പീഡനശ്രമം തടഞ്ഞ അമ്മയേയും മകളേയും ഓടുന്ന ബസിൽ നിന്നും പുറത്തേക്ക് എറിഞ്ഞു; പെൺകുട്ടി മരണപ്പെട്ടു
മോഗ: പഞ്ചാബിൽ ഓടുന്ന ബസില്‍ പീഡനശ്രമം എതിർത്ത അമ്മയേയും മകളേയും പുറത്തേക്ക് എറിഞ്ഞു. സംഭവത്തിൽ 13 കാരിയായ പെൺകുട്ടി തൽക്ഷണം മരണപ്പെട്ടു, അമ്മയുടെ നിലഗുരുതരമായി തുടരുന്നു. സ്വകാര്യ ബസില്‍ അമ്മക്കും മകള്‍ക്കുമെതിരെയുണ്ടായ പീഡന എതിർത്തതിനാണ് ഇരുവരേയും പുറത്തേക്ക് തള്ളിയത്. മോഗ-ബട്ടിന്‍ഡ ദേശീയപാതയിലാണ് പീഡനം അരങ്ങേറിയത്. ഇവര്‍ ബസില്‍ കയറിയപ്പോള്‍ കുറച്ച് യുവാക്കളും ഉണ്ടായിരുന്നു.
യുവാക്കളിലൊരാള്‍ യാത്രക്കിടയില്‍ മകളെ കയറിപ്പിടിക്കാന്‍ ശ്രമിച്ചപ്പോള്‍ അമ്മ തടഞ്ഞു. പക്ഷെ യുവാവിനൊപ്പം ബസ് ജീവനക്കാരം സംഘം ചേര്‍ന്നതോടെ അമ്മക്ക് ചെറുത്ത് നില്‍പ്പ് അസാധ്യമായി. തുടര്‍ന്ന് ബസ് ഡ്രൈവറോട് ബസ് നിര്‍ത്താന്‍ ആവശ്യപ്പെട്ടെങ്കിലും അയാള്‍ അത് ചെവിക്കൊണ്ടില്ല. തുടര്‍ന്ന് ശക്തമായി ചെറുത്ത അമ്മയേയും മകളേയും എല്ലാവരും ചേര്‍ന്ന് ബസിന് പുറത്തേക്ക് വലിച്ചെറിയുകയായിരുന്നു.
വീഴ്ച്ചയുടെ ആഘാതത്തില്‍ മകള്‍ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ അമ്മയെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പീഡനം നടത്തിയവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് മോഗയില്‍ നാട്ടുകാര്‍ ശക്തമായ പ്രതിഷേധത്തിലാണ്. ഡല്‍ഹിയില്‍ സ്വകാര്യ ബസില്‍ നിര്‍ഭയ എന്ന പെണ്‍കുട്ടി ദാരുണമായ പീഡനത്തിനിരയായി കൊല്ലപ്പെട്ടിരുന്നു. ഇതിന് സമാനമായ സംഭവമാണ് പഞ്ചാബില്‍ ആവര്‍ത്തിച്ചിരിക്കുന്നത്.