അധ്യാപകന്റെ കൈ വെട്ടിയ കേസ്; വിധി ഇന്ന്
തൊടുപുഴ ന്യൂമാന്‍ കോളജ് അധ്യാപകന്റെ കൈ വെട്ടിയ കേസില്‍ ഇന്ന് വിധി പറയും. കൊച്ചി എന്‍ഐഎ കോടതിയാണ് വിധി പറയുക. കേസില്‍ 31 പ്രതികളുടെ വിചാരണ പൂര്‍ത്തിയായിരുന്നു. 2010 ജൂലൈ നാലിനായിരുന്നു കേസിന് ആസ്പദമായ സംഭവം. ഞായറാഴ്ച കുര്‍ബാന കഴിഞ്ഞ് പള്ളിയില്‍ നിന്നും കുടുംബത്തോടൊപ്പം വീട്ടിലെക്ക് മടങ്ങുകയായിരുന്ന പ്രൊഫ ടി ജെ ജോസഫിനെ തടഞ്ഞുനിര്‍ത്തി കൈപ്പത്തി വെട്ടി മാറ്റുകയായിരുന്നു.
കോളജില്‍ ഇന്റേണല്‍ പരീക്ഷയുടെ ചോദ്യപ്പേപ്പറില്‍ മതനിന്ദയക്ക് ഇടയാക്കുന്ന ചോദ്യം ഉള്‍പ്പെടുത്തിയെന്ന് ആരോപിച്ചായിരുന്നു ആക്രമണം. ആദ്യം ലോക്കല്‍ പൊലീസും പിന്നീടു ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ് പിന്നീട് എന്‍ഐഎക്ക് കൈമാറുകയായിരുന്നു.
എന്‍ഐഎ കുറ്റപത്രത്തിലെ 37 പ്രതികളിൽ ആറുപേര്‍ ഇപ്പോഴും ഒളിവിലാണ്. അധ്യാപകന്റെ കൈവെട്ടിയ മാറ്റിയ സവാദ്. ആക്രമണത്തിന്റെ മുഖ്യ സൂത്രധാരനും പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന ഭാരവാഹിയുമായിരുന്ന എംകെ നാസര്‍ അടക്കമുള്ള പ്രതികളാണ് ഇപ്പോഴും ഒളിവിലുളളത്.
ഇതിനുമുന്‍പു രണ്ടു തവണ വിധി പറയാന്‍ കോടതി തീയതി തീരുമാനിച്ചെങ്കിലും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാത്തതിനാല്‍ മാറ്റിവയ്ക്കുകയായിരുന്നു.