പണിമുടക്ക് ആരംഭിച്ചു; കാലിക്കറ്റ് സര്‍വകലാശാല പരീക്ഷകൾ മാറ്റിയില്ല; വിദ്യാര്‍ത്ഥികള്‍ പരീക്ഷാ കേന്ദ്രത്തിലെത്താന്‍ വിഷമിക്കുന്നു
കോഴിക്കോട്: കേന്ദ്ര റോഡ് സുരക്ഷാ ബില്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മോട്ടോര്‍ തൊഴിലാളികളുടെ സംയുക്ത യൂണിയന്‍ ആഹ്വാനംചെയ്ത 24 മണിക്കൂര്‍ ആരംഭിച്ചു. കോഴിക്കോട്, കൊച്ചി, പാലക്കാട്, കാസര്‍ക്കോട് ജില്ലകളില്‍ പണിമുടക്ക് ജനജീവിതത്തെ ബാധിച്ചു. കാലിക്കറ്റ് സര്‍വകലാശാല ഇന്ന് നടത്താനിരിക്കുന്ന മൂന്ന് പരീക്ഷകളും മാറ്റിയിട്ടില്ല. ഇതേ തുടർന്ന് വിദ്യാര്‍ത്ഥികള്‍ പരീക്ഷാ കേന്ദ്രത്തിലെത്താന്‍ വിഷമിക്കുകയാണ്.
തീവണ്ടി ഒഴികെയുള്ള പൊതുഗതാഗത സംവിധാനങ്ങളെ പണിമുടക്ക് ബാധിച്ചിട്ടുണ്ട്. കെ.എസ്.ആര്‍.ടി.സി ദീര്‍ഘദൂര സര്‍വീസുകള്‍ ഉള്‍പ്പെടെ നിര്‍ത്തിവെച്ചു. പാലക്കാട് ജില്ലയില്‍ സര്‍വീസ് നടത്തുന്ന 3,500ഓളം സ്വാകാര്യ ബസുകളാണ് സര്‍വീസ് നിര്‍ത്തി വെച്ചിരിക്കുന്നത്. കോര്‍പ്പറേഷനിലെ പ്രമുഖ സംഘടനകളും പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്. ഓട്ടോറിക്ഷ, ടാക്‌സി, ടെമ്പോ ട്രക്കര്‍, ലോറി, മിനിലോറി, എന്നിവയും നിരത്തിലിറങ്ങിയിട്ടില്ല. സംസ്ഥാനത്തിന് പുറത്ത് നിന്നുമുള്ള ചരക്ക് ഗതാഗതത്തെയും പണിമുടക്ക് ബാധിച്ചു.
വ്യാഴാഴ്ച രാത്രി 12 വരെയാണ് പണിമുടക്ക്. പാല്‍, പത്രം, വിവാഹം തുടങ്ങിയ ആവശ്യങ്ങള്‍ക്കുള്ള വാഹനങ്ങളെ ഒഴിവാക്കിയിട്ടുണ്ട്. സ്വാകാര്യ വാഹനങ്ങളെ തടയില്ലെന്ന് നേരത്തെ തന്നെ സമരക്കാര്‍ വ്യക്തമാക്കിയതിനാല്‍ സ്വകാര്യ വാഹനങ്ങള്‍ സര്‍വീസ് നടത്തുന്നുണ്ട്.