ഡൽഹി നിയമമന്ത്രി ജിതേന്ദര്‍ സിങ് തൊമാറിന്റെ നിയമബിരുദം വ്യാജമെന്നു കണ്ടെത്തല്‍
ന്യൂഡല്‍ഹി: കെജ്‌രിവാള്‍ മന്ത്രിസഭായിലെ നിയമമന്ത്രി ജിതേന്ദര്‍ സിങ് തൊമാറിന്റെ നിയമബിരുദം വ്യാജമെന്നു കണ്ടെത്തല്‍. തൊമാറിന് അംഗീകൃത നിയമബിരുദമുള്ളതായി തെളിവില്ലെന്നു ഡല്‍ഹിഹൈക്കോടതി വ്യക്‌തമാക്കിയതോടെ ഡൽഹി നിയമമന്ത്രി പ്രതിക്കൂട്ടിലായി. തൊമാര്‍ സമര്‍പ്പിച്ച നിയമബിരുദ സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്നു ബിഹാര്‍ സര്‍വകലാശാലയും വ്യക്‌തമാക്കി.
ഇതോടെ മന്ത്രിസഭയില്‍നിന്ന് തൊമാറിനെ പുറത്താക്കണമെന്ന ആവശ്യവുമായി കോണ്‍ഗ്രസും ബി.ജെ.പിയും രംഗത്തെത്തി. വ്യാജ നിയമബിരുദ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാണ് തൊമാര്‍ അഭിഭാഷകനായി എന്‍റോള്‍ ചെയ്‌തതെന്നു ചൂണ്ടിക്കാട്ടി ഡല്‍ഹി ഹൈക്കോടതിക്കു മുന്നിലെത്തിയ ഹര്‍ജിയാണ് വിവാദങ്ങള്‍ക്കു തുടക്കമിട്ടത്. തൊമാര്‍ ബിരുദം സമ്പാദിച്ച ബിഹാറിലെ തിലക് മാഞ്ചി ഭാഗല്‍പുര്‍ സര്‍വകലാശാലയില്‍നിന്ന് കോടതി വിശദീകരണം തേടി.
സര്‍വകലാശാല അധികൃതര്‍ തിങ്കളാഴ്‌ച സമര്‍പ്പിച്ച സത്യവാങ്‌മൂലത്തില്‍ തൊമാര്‍ സമര്‍പ്പിച്ച പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്നു വ്യക്‌തമാക്കിയതോടെ മന്ത്രി കൂടുതൽ പ്രതിരോധത്തിലായി. ആരോപണങ്ങള്‍ നിഷേധിച്ച തൊമാര്‍ താന്‍ രാജിവയ്‌ക്കുന്ന പ്രശ്‌നമില്ലെന്നും സത്യസന്ധമായാണ് നിയമബിരുദം സമ്പാദിച്ചതെന്നും കെജ്‌രിവാളിനു മുന്നില്‍ വിശദീകരിച്ചു.