നേപ്പാൾ ഭൂകമ്പം:കാണാതായ രണ്ട് മലയാളി ഡോക്ടർമാരും മരിച്ചു
നേപ്പാളിലുണ്ടായ ഭൂകമ്പത്തില്‍ കാണാതായ രണ്ട് മലയാളി ഡോക്ടർമാരും മരിച്ചു. കണ്ണൂർ കേളകം സ്വദേശി ദീപക് തോമസ്(27), കാസർകോട് സ്വദേശി എ.എസ്. ഇർഷാദ് (28) എന്നിവരാണ് മരിച്ചത്. മൃതദേഹം ബന്ധുക്കള്‍ തിരിച്ചറിഞ്ഞതായാണ് റിപ്പോര്‍ട്ട്. ഇവരോടൊപ്പമുണ്ടായിരുന്ന ഡോ: അബിന്‍ സൂരിയെ പരിക്കുകളോടെ കണ്ടെത്തിയിരുന്നു.രണ്ട് മലയാളികള്‍ ഉള്‍പ്പടെ 13 ഇന്ത്യക്കാര്‍ നേപ്പാളില്‍ മരിച്ചതായി കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.
കഴിഞ്ഞ തിങ്കളാഴ്ചയാണ് സുഹൃത്തുക്കളായ ദീപക്കും ഇർഷാദും അഭിൻ സൂരിയും വിനോദ യാത്രയ്ക്കായി നേപ്പാളിലേക്ക് പുറപ്പെട്ടത്. ഡൽഹിയിലും മറ്റ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലേയും സന്ദർശനത്തിന് ശേഷം ഇവർ കഴിഞ്ഞ വെളളിയാഴ്ചയാണ് നേപ്പാളിലേക്ക് പോകുന്നത്. ഭൂകമ്പം ഉണ്ടായശേഷം ഇവരെക്കുറിച്ച് വിവരമൊന്നും ഇല്ലായിരുന്നു.
അപകട സമയം ആറു നിലകളുള്ള ഹോട്ടലിന്റെ ഏറ്റവും മുകളിലെ നിലയിലായിരുന്നു മൂവരും ഉണ്ടായിരുന്നത്. അബിന്‍ സൂര മുറിയ്‌ക്കുള്ളിലും ദീപകും ഇര്‍ഷാദും വരാന്തയിലും ആയിരുന്നു. ഭൂകമ്പത്തില്‍ ഈ കെട്ടിടം പൂര്‍ണ്ണമായും തകര്‍ന്നടിഞ്ഞിരുന്നു.
ഫയർ ട്രേഡ് അലയൻസ് കേരള സംസ്ഥാന ജനറൽ സെക്രട്ടറി തോമസ് കളപ്പുരയ്ക്കലിന്റെ മകനാണ് ഡോ. ദീപക് തോമസ്. വൈദ്യുതിവകുപ്പ് ഉദ്യോഗസ്ഥനായിരുന്ന എ.എൻ.ഷംസുദ്ദീന്റെയും എം.എ.ആസിയയുടെയും അഞ്ച് മക്കളിൽ ഇളയവനാണ് ഇർഷാദ് .