വധശിക്ഷയുടെ തലേ ദിവസം തടവുപുളളി ജയിലിൽ വിവാഹിതനായി
ഇന്തോനേഷ്യൻ ജയിലിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിയുന്ന ഓസ്‌ട്രേലിയക്കാരനായ തടവുപുളളി ശിക്ഷയുടെ തലേ ദിവസം വിവാഹിതനായി. മയക്കുമരുന്നുകടത്തു കേസില്‍ വധശിക്ഷ കാത്തു കഴിഞ്ഞ ആന്‍ഡ്രൂ ചാന്‍ ആണ് തിങ്കളാഴ്ച ജയിലില്‍ വിവാഹിതനായത്. സുഹൃത്തായ ഫെബ്‌യാന്തി ഹെരെവിലയെയാണ് ചാന്‍ തന്റെ ഹ്രസ്വമായ ജീവിത്തിലേക്ക് കൈപിടിച്ചത്. 31 കാരനായ ചാനിന്റെയും സഹതടവുകാരനായ മയൂരന്‍ സുകുമാരന്റെയും (33) വധശിക്ഷ ചൊവ്വാഴ്ച നടപ്പാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇന്തോനേഷ്യയില്‍ നിന്ന് ഓസ്‌ട്രേലിയയിലേക്ക് 8.2 കി.ഗ്രാം ഹെറോയിന്‍ കടത്താന്‍ ശ്രമിക്കുന്നതിനിടെ 2005ല്‍ ആണ് ഇരുവരും പിടിയിലായത്. ഇരുവരും അപ്പീല്‍ സമര്‍പ്പിച്ചുവെങ്കിലും തളളിയിരുന്നു. ദയാഹര്‍ജിയിലും അനുകൂല തീരുമാനമുണ്ടായില്ല.
തിങ്കളാഴ്ച രാത്രിയാണ് ഇന്തോനേഷ്യന്‍ ദ്വീപായ നുസാ കമ്പന്‍ഗാന്‍ ദ്വീപിലെ ബേസി ജയിലില്‍ വിവാഹാഘോഷങ്ങള്‍ നടന്നത്. ബാലി ദ്വീപിലെ ജയിലില്‍ തടവുകാര്‍ക്ക് കൗണ്‍സിലിംഗ് നല്‍കാന്‍ എത്തിയപ്പോഴാണ് ഹെരെവില ചാനിനെ കാണുന്നതും പ്രണയം മൊട്ടിടുന്നതും.