ട്രായുടെ വെബ്‌സൈറ്റിൽ അനോണിമസ് ഇന്ത്യന്‍റെ ആക്രമണം; നെറ്റ് ന്യൂട്രാലിറ്റിക്കുവേണ്ടി മെയിൽ അയച്ചവരുടെ ഐഡി ട്രായ് പരസ്യമാക്കിയതിനെ തുടർന്നാണ് ആക്രമണം
ട്രായുടെ വെബ്‌സൈറ്റിൽ അനോണിമസ് ഇന്ത്യന്‍റെ സൈബർ ആക്രമണം. നെറ്റ് ന്യൂട്രാലിറ്റിക്കുവേണ്ടി ട്രായ് ലേക്ക് അയച്ച ദശലക്ഷങ്ങളുടെ മെയില്‍ ഐഡി പരസ്യമാക്കിയതിനെ തുടർന്നാണ് ആക്രമണം. വെബ്സൈറ്റ് ഉടന്‍ തന്നെ ഹാക്ക് ചെയ്യുമെന്നു മുന്നറിയിപ്പു നല്‍കിക്കൊണ്ട് അനോണിമസ് ഇന്ത്യ സംഘം ട്വിറ്ററില്‍ കുറിപ്പുകളിറക്കി. ഡിഡോസ് എന്ന സാങ്കേതിക രീതി ഉപയോഗിച്ചാണു വെബ്സൈറ്റ് ആക്രമിച്ചതെന്നാണു നിഗമനം. വെബ്സൈറ്റും അനുബന്ധ പേജുകളും സ്തംഭിച്ചകാര്യം സ്ഥിരീകരിച്ചു. ഇ മെയ്ല്‍ ഐഡി ഉള്‍പ്പെടെ വെബ്സൈറ്റുകളൊന്നും തുറക്കാനാകുന്നില്ലെന്നു നെറ്റ് ന്യൂട്രാലിറ്റി കണ്‍സല്‍റ്റേഷന്‍ വ്യക്തമാക്കി.
നേരത്തെ ലക്ഷക്കണക്കിന് വെരിഫൈഡ് മെയില്‍ ഐഡികള്‍ പരസ്യമാക്കിയതോടെ സ്‌പാം മെയിലുകള്‍ അയക്കുന്നവര്‍ക്ക് ചാകരയാണ്. ട്രായ് വെബ്‌സൈറ്റില്‍ പോയി പി.ഡി.എഫ് ഡൗണ്‍ലോഡ് ചെയ്യേണ്ട കാര്യമേ സ്‌പാമര്‍മാര്‍ക്കുള്ളു. ലോട്ടറി ജയമായും, നൈജീരിയന്‍ ഗേളായിട്ടും, ലോണ്‍, ക്രെഡിറ്റ് കാര്‍ഡ് എന്നൊക്കെ പറഞ്ഞു പലതരത്തിലുള്ള മെയിലുകള്‍ നെറ്റ്‌ന്യൂട്രാലിറ്റിവേണ്ടി മെയില്‍ അയച്ചു എന്ന ഒറ്റ കുറ്റത്തിന് പൊതുജനത്തിന് ലഭിക്കാനുള്ള സാധ്യത കൂടുതലാണ്.
ഇന്റര്‍നെറ്റില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനുവേണ്ടി പൊതുതാല്‍പര്യം അറിയാന്‍ വേണ്ടി ട്രായ് പ്രതികരണങ്ങള്‍ ക്ഷണിച്ചപ്പോഴാണ് ഇത്ര അധികം മെയിലുകള്‍ ലഭിച്ചത്. ടെലികോം കമ്പനികളുടെ താല്‍പര്യങ്ങള്‍ക്കനുകൂലമായി ഇന്റര്‍നെറ്റ് സേവനരംഗത്തെ മാറ്റുന്നതിനെതിരേയുള്ള ഇന്റര്‍നെറ്റ് അവസരസമത്വം എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയുള്ള സേവ് ദി ഇന്റര്‍നെറ്റ് എന്ന കാമ്പയിനിലാണു നെറ്റിസണ്‍സ് സജീവമായി പ്രതികരണങ്ങള്‍ അറിയിച്ചത്.പൊതുപരിശോധനയ്‌ക്കു വെച്ച വിവരങ്ങളായതിനാല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ ട്രായ് നിര്‍ബന്ധിതരാണെന്നാണ് ഈ രംഗത്തെ വിദഗ്‌ധര്‍ പറയുന്നത്.