ബി.സി.സി.ഐയിൽ ചേരിപ്പോരും അധികാര തര്‍ക്കവും
ന്യൂഡല്‍ഹി: ബി.സി.സി.ഐയിൽ ചേരിപ്പോരും അധികാര തര്‍ക്കവും. അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ ചെയര്‍മാന്‍ എന്‍. ശ്രീനിവാസനും ബി.സി.സി.ഐ സെക്രട്ടറി അനുരാഗ് ഠാക്കൂറുമാണ് തുറന്ന പോരിനിറങ്ങിയത്. അനുരാഗ് ഠാക്കൂറിന് ക്രിക്കറ്റ് വാതുവെപ്പുകാരുമായി ബന്ധമുണ്ടെന്ന ആരോപണവുമായി ശ്രീനിവാസനും രംഗത്തുവന്നിരുന്നു. ഇതിനെ ശക്തമായ ശക്തമായ രീതിയിൽ നേരിട്ടിരുന്നു. അനുരാഗ് ഠാക്കൂര്‍ ക്രിക്കറ്റ് വാതുവെപ്പുകാരുമായി ബന്ധപ്പെടുന്നതില്‍നിന്ന് മാറിനില്‍ക്കണമെന്നാവശ്യപ്പെട്ട് ശ്രീനിവാസന്‍ കഴിഞ്ഞ ദിവസം ബി.സി.സി.ഐക്ക് കത്തയച്ചിരുന്നു.
അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ കരിമ്പട്ടികയിലുള്ള വാതുവെപ്പുകാരനായ കിരണ്‍ ഗില്‍ഹോത്രയും അനുരാഗ് ഠാക്കൂറും ഒന്നിച്ചുനില്‍ക്കുന്ന ചിത്രം പുറത്തുവന്നിരുന്നു. എന്നാല്‍ കത്തിനെ പരിഹസിച്ചുകൊണ്ട് ഠാക്കൂര്‍ തിങ്കഴാഴ്ച പരസ്യമായി രംഗത്തുവന്നു. ആരോടൊക്കെയാണ് അകലം പാലിക്കേണ്ടതെന്ന പട്ടിക ശ്രീനിവാസന്‍ തന്നാല്‍ അപ്രകാരം ചെയ്യാമെന്നാണ് ഠാക്കൂര്‍ പ്രതികരിച്ചത്. അതില്‍ ശ്രീനിവാസന്റെ കുടുംബാംഗങ്ങളുടെ പേരും ഉണ്ടാകുമെന്നും ഠാക്കൂര്‍ പറഞ്ഞു. ഠാക്കൂറിന് ഐ.സി.സി നല്‍കിയ കത്ത് മാധ്യമങ്ങള്‍ക്ക് ചോര്‍ന്നുകിട്ടിയത് ശ്രീനിവാസനിലൂടെയാണ് ഠാക്കൂര്‍ വിശ്വസിക്കുന്നു. ഇതാണ് പ്രശ്നങ്ങൾക്ക് കാരണം.
201 മാര്‍ച്ചിലാണ് അനുരാഗ് ഠാക്കൂര്‍ ബി.സി.സി.ഐ സെക്രട്ടറിയായി നിയമിതനായത്. മുന്‍ ഹിമാചല്‍ മുഖ്യമന്ത്രി പ്രേം കുമാര്‍ ധുമലിന്റെ മകനായ അനുരാഗ് ബി.ജെ.പി എം.പിയാണിപ്പോള്‍. ബി.ജെ.പിയുടെ യുവനേതാക്കളില്‍ ശ്രദ്ധേയനായ അനുരാഗ് ബി.സി.സി.ഐ സെക്രട്ടറിയായത് ശ്രീനിവാസന്‍ പക്ഷത്തിന്റെ കടുത്ത എതിര്‍പ്പിനെ അവഗണിച്ചാണ്. ശ്രീനിവാസന്‍ വിഭാഗത്തില്‍ നിന്നല്ലാതെ ബി.സി.സി.ഐ ഭാരവാഹിയായ ഏക പ്രതിനിധിയും അനുരാഗാണ്. ഠാക്കൂറിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്കെതിരെ കോണ്‍ഗ്രസ് രംഗത്തുവന്നു. പ്രധാനമന്ത്രി ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കണമെന്ന് അവര്‍ ലോക്‌സഭയില്‍ ആവശ്യപ്പെട്ടു.