നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് തട്ടിപ്പ് കേസില്‍ ഉതുപ്പ് വര്‍ഗീസിനെ സി.ബി.ഐ പ്രതിചേര്‍ത്തു
കൊച്ചി: നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് തട്ടിപ്പ് കേസില്‍ ഉതുപ്പ് വര്‍ഗീസിനെ പ്രതിചേര്‍ത്തു. കൊച്ചിയിലെ അല്‍ സറഫ ഏജന്‍സി ഉടമ ഉതുപ്പിന് തട്ടിപ്പില്‍ വ്യക്തമായ പങ്കുണ്ടെന്ന സി.ബി.ഐ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു. വിദേശത്തിരുന്നും സാക്ഷികളെ ഇയാള്‍ ഭീഷണിപ്പെടുത്തുന്നു. താന്‍ വഴി കുവൈറ്റില്‍ എത്തിയിട്ടുള്ളവരെ സ്വാധീനിക്കാനും ഇയാള്‍ ശ്രമിക്കുന്നു. തട്ടിപ്പിലൂടെ ഉതുപ്പ് വര്‍ഗീസ് കോടികള്‍ സമ്പാദിച്ചു. മുന്‍പും ഇയാള്‍ തട്ടിപ്പുകള്‍ നടത്തിയിട്ടുണ്ടെന്നും സി.ബി.ഐ റിപ്പോര്‍ട്ടില്‍ പറയുന്നു.
കേസില്‍ കൊച്ചി പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്റ് അഡോള്‍ഫ് ലോറന്‍സാണ് ഒന്നാം പ്രതി. ഇയാളെ കഴിഞ്ഞ ദിവസം സി.ബി.ഐ ചോദ്യം ചെയ്തു. കുവൈത്തില്‍ നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് കരാര്‍ ലഭിച്ച അല്‍ സറഫ ഏജന്‍സിക്ക് ഓരോ ഉദ്യോഗാര്‍ത്ഥിയില്‍ നിന്നും 19,500 രൂപ മാത്രം ഫീസ് ഈടാക്കാന്‍ അധികാരമുണ്ടായിരുന്നു. എന്നാൽ ഏജന്‍സി 19,50,000 രൂപ വാങ്ങിയെന്ന് സി.ബി.ഐ കണ്ടെത്തിയിരുന്നു. പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്റിന്റെ ഒത്താശയോടെയായിരുന്നു തട്ടിപ്പ്.