യമനിൽ ഹൂതികൾ തട്ടിക്കൊണ്ടുപോയ മലയാളിയെ മോചിപ്പിച്ചു
സന്‍ ആ: യമനിലെ സന്‍ ആയില്‍ നിന്ന് ഹൂതികൾ തട്ടിക്കൊണ്ടുപോയ മലയാളിയെ മോചിപ്പിച്ചു. മലപ്പുറം അരീക്കോട് സുല്ലമുസ്സലാം കോളജിന് സമീപം മത്തേലങ്ങാടി നാലകത്ത് സല്‍മാനെയാണ് മോചിപ്പിച്ചത്. മോചനം കിട്ടി പുറത്തിറങ്ങിയ സല്‍മാനെ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥര്‍ സ്വീകരിച്ചു.
സല്‍മാനെയും കുടുംബത്തെയും നാട്ടിലേക്കയക്കാനുള്ള ശ്രമത്തിലാണ് എംബസി ഉദ്യോഗസ്ഥര്‍. യെമനില്‍ ആഭ്യന്തരയുദ്ധം പൊട്ടിപ്പുറപ്പെട്ട മാര്‍ച്ച് അവസാനത്തോടെയാണ് സന്‍ആയിലെ താമസ സ്ഥലത്തുനിന്ന് പോലീസ് ചമഞ്ഞെത്തിയ ആളുകള്‍ സല്‍മാന്‍ ഉള്‍പെടെയുള്ള നിരവധി പേരെ തട്ടിക്കൊണ്ടുപോയത്. മറ്റുള്ളവരെ നേരത്തെ വിട്ടയച്ചിരുന്നു. സല്‍മാനെ കാണാനില്ലെന്ന വിവരം ഭാര്യയാണ് നാട്ടിലറിയിച്ചത്. മതപഠനത്തിനായെത്തിയ സല്‍മാന്‍ കഴിഞ്ഞ എട്ട് വര്‍ഷമായി സന്‍ ആയിലുണ്ട്. പാര്‍ട്ട് ടൈം ജോലിയും പഠനവും ഒക്കെ ആയാണ് സല്‍മാന്‍ ജീവിച്ചിരുന്നത്.