തന്നെ ഇപ്പോള്‍ ടിവിയില്‍ കാണാമെന്ന്, ആത്മഹത്യക്ക് തൊട്ട് മുൻപ് കര്‍ഷകന്‍ പറഞ്ഞതായി സഹോദരന്‍
ദൗസ: തന്നെ ഇപ്പോള്‍ ടിവിയില്‍ കാണാമെന്ന് എ.എ.പി റാലിയില്‍ വെച്ച് ആത്മഹത്യക്ക് തൊട്ട് മുൻപ് കര്‍ഷകന്‍ പറഞ്ഞതായി സഹോദരന്‍ വിജേന്ദ്ര സിങ്. ഗജേന്ദ്രസിങിന് സാമ്പത്തികമായി പ്രയാസങ്ങളുണ്ടായിരുന്നില്ലെന്നും സഹോദരന്‍ അറിയിച്ചു. ഗോതമ്പിന്റെയും കടുകിന്റെയും തോട്ടങ്ങളുണ്ടായിരുന്നുവെന്നും ഏഴ് ഏക്കറോളം ഭൂമിയുണ്ടായിരുന്നുവെന്നും അദ്ദേഹം പറയുന്നു.
മദ്യപാന ശീലത്തിനും സ്ത്രീധനത്തിനുമെതിരെ പ്രവര്‍ത്തിക്കുന്ന ഗജേന്ദ്ര സിങ് വളരെ ഊര്‍ജ്ജസ്വലനായിരുന്നു. എ.എ.പിയുടെ റാലിയെ കുറിച്ച് കേട്ടപ്പോള്‍ കര്‍ഷകരുടെ പ്രശ്‌നം ജനശ്രദ്ധയില്‍ എത്തിക്കാന്‍ എന്തെങ്കിലും ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞിരുന്നു.
ഗജേന്ദ്ര സിങിന്റെ മരണം ആത്മഹത്യയാണോ അബദ്ധത്തില്‍ സംഭവിച്ചതാണോയെന്ന് സംശയം നിലനില്‍ക്കുന്നുണ്ട്. ഡല്‍ഹിയില്‍ ഉള്ള ബന്ധുവിനോട് ഭക്ഷണം കഴിക്കാനെത്തുമെന്ന് അദ്ദേഹം പറഞ്ഞിരുന്നതായും റിപ്പോര്‍ട്ടുണ്ട്.
ജനശ്രദ്ധ നേടാന്‍ വേണ്ടിയാണ് ഗജേന്ദ്രസിങ് മരത്തിന് മുകളില്‍ കയറിയത്. പൊതുജനമധ്യത്തില്‍ ഒരാള്‍ ആത്മഹത്യ ചെയ്യുമെന്ന് നിങ്ങള്‍ കരുതുന്നുണ്ടോയെന്ന് അമ്മാവന്‍ രാജേന്ദ്രസിങ് ചോദിച്ചു.