സരിതയുടെ മൊഴി അട്ടിമറിച്ചത് എജിയും നിയമ സെക്രട്ടറിയും അഡീഷണല്‍ ജുഡീഷ്യല്‍ മജിസ്‌ട്രേട്ടും ചേര്‍ന്നെന്ന് പിസി ജോര്‍ജ്
കൊച്ചി: സരിതയുടെ മൊഴി അട്ടിമറിച്ചത് അഡ്വേക്കറ്റ് ജനറലും ഇപ്പോഴത്തെ നിയമ സെക്രട്ടറിയും അഡീഷണല്‍ ജുഡീഷ്യല്‍ മജിസ്‌ട്രേട്ടും ചേര്‍ന്നെന്ന് സോളാര്‍ കമ്മീഷന്‍ മുമ്പാകെ പി.സി ജോര്‍ജ് എം.എല്‍.എ അറിയിച്ചു.സരിത എറണാകുളം അഡീഷണല്‍ ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് എന്‍.വി രാജുവിന് നല്‍കിയ മൊഴിയില്‍ ജോസ് കെ. മാണി എം.പിയും യുവ എം.എല്‍.എയും മാനഭംഗപ്പെടുത്തിയതായി പറഞ്ഞിരുന്നു.
എന്നാൽ മജിസ്‌ട്രേട്ട്, ഇപ്പോഴത്തെ നിയമവകുപ്പ് സെക്രട്ടറിയെയും അഡ്വക്കേറ്റ് ജനറലിനെയും അറിയിച്ച് മൊഴി അട്ടിമറിച്ചു. എ.ജിയും നിയവകുപ്പ് സെക്രട്ടറിയും മജിസ്‌ട്രേട്ട് എന്‍.വി രാജുവും തമ്മിലുള്ള ബന്ധം അന്വേഷിക്കണം.
സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ടാണ് നിയമവകുപ്പ് സെക്രട്ടറി നിയമനം പോലും നടന്നത്. കാബിനറ്റ് കുറിപ്പില്ലാതെയാണ് ഈ നിയമനം. നിലവിലെ നിയമവകുപ്പ് സെക്രട്ടറി ജുഡീഷ്യല്‍ അക്കാദമിയുടെ ഡയറക്ടറായിരുന്ന സമയത്ത് മജിസ്‌ട്രേട്ട് എന്‍.വി രാജു ജോയിന്റ് ഡയറക്ടര്‍ എ.ജിയുടെ ജൂനിയറായി പ്രാക്ടീസ് ചെയ്തയാളാണ് നിയമവകുപ്പ് സെക്രട്ടറിയെന്നും പി.സി ജോര്‍ജ് മൊഴി നല്‍കി.