‘സ്യൂട്ട് ബൂട്ട് സര്‍ക്കാര്‍’ ;മോഡി സര്‍ക്കാരിനെതിരേ ആഞ്ഞടിച്ച് രാഹുല്‍
നരേന്ദ്ര മോദി ഗവൺമെന്റിനെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് വൈസ് പ്രസിഡന്റ് രാഹുൽ ഗാന്ധി. ഭൂമി ഏറ്റെടുക്കൽ ബില്ലിനെപ്പറ്റി ലോക്‌സഭയിൽ ഇന്ന് നടത്തിയ പ്രസംഗത്തിലാണ് രാഹുൽ മോദിക്കെതിരെ ആഞ്ഞടിച്ചത്.മോദിയുടെ പേരെഴുതിയ സ്യൂട്ടിനെ പരോക്ഷമായി സൂചിപ്പിച്ച് ഇതൊരു സ്യൂട്ട് -ബൂട്ട് സര്‍ക്കാറാണെന്ന് രാഹുല്‍ പരിഹസിച്ചു. കൃഷിനാശം സംബന്ധിച്ച ചര്‍ച്ചയിലാണ് രാഹുല്‍ മോഡിക്കും കേന്ദ്ര സര്‍ക്കാരിനുമെതിരെ തുറന്നടിച്ചത്.
അച്ഛേ ദിൻ’ ഗവൺമെന്റ് രാജ്യത്ത് പരാജയപ്പെട്ടെന്ന് രാഹുൽ പറഞ്ഞു. കോർപ്പറേറ്റ് അനുകൂലവും കർഷക വിരുദ്ധവുമായ നിലപാടുകളാണ് ഗവൺമെന്റ് എടുക്കുന്നത്. ഗവൺമെന്റ് ആയുധങ്ങളെപ്പറ്റി സംസാരിക്കുന്നെന്നും എന്നാൽ കർഷകരെ അവഗണിക്കുകയാണെന്നും രാഹുൽ ഗാന്ധി ആരോപിച്ചു. ഭൂമി ഏറ്റെടുക്കൽ ഓർഡിനൻസ് കൊണ്ട് കർഷകരെ ദുർബലപ്പെടുത്താനാണ് ഗവൺമെന്റ് ശ്രമിക്കുന്നത്. കർഷകരെ വേദനിപ്പിച്ചു കൊണ്ട് ഗവൺമെന്റ് വലിയ തെറ്റാണ് ചെയ്യുന്നത്. രാജ്യത്തിന്റെ ശക്തി നിൽക്കുന്നത് സന്പന്നർക്കൊപ്പമല്ലെന്നും കർഷകർക്കൊപ്പമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കര്‍ഷകര്‍ക്ക് കുറഞ്ഞ താങ്ങുവില പോലും നല്‍കാന്‍ സര്‍ക്കാറിന് കഴിയുന്നില്ല. യു.പി.എ ഭരണകാലത്ത് കാര്‍ഷിക രംഗത്ത് 4.1 ശതമാനം വളര്‍ച്ചയുണ്ടായി.നല്ലദിനങ്ങള്‍ വരുമെന്ന് പറഞ്ഞ മോദി സര്‍ക്കാര്‍ അധികാരത്തിലത്തെിയ ശേഷം വളര്‍ച്ച താഴോട്ടുപോയി.രാജ്യത്തെ ശക്തിപ്പെടുത്തിയെന്ന് അവകാശപ്പെടുന്ന പ്രധാനമന്ത്രി താങ്ങുവിലിയില്‍ ആകെ വരുത്തിയ വര്‍ധന 5 ശതമാനമാണെന്ന് രാഹുല്‍ പറഞ്ഞു. 67 ശതമാനം ജനങ്ങളും കാര്‍ഷിക രംഗത്തെ ആശ്രയിച്ചു കഴിയുന്ന ഒരു രാജ്യത്ത് അവരെ എങ്ങനെ അവഗണിക്കാനാവുമെന്നും രാഹുല്‍ ചോദിച്ചു.