കര്‍ണാടകയില്‍ അഞ്ചിടങ്ങളില്‍ ഗോഡ്‌സെ പ്രതിമ സ്ഥാപിക്കുമെന്ന് സ്വാമി പ്രണവാനന്ദ
മംഗളൂരുവില്‍ ഗോഡ്‌സെയ്ക്ക് പ്രതിമ പണിയുമെന്ന് അഖില ഭാരതീയ ഹിന്ദുമഹാസഭ നേതാവ് സ്വാമി പ്രണവാനന്ദ.മംഗളൂരുവില്‍ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ബല്ലാരി, ചിത്രദുര്‍ഗ, ബംഗളൂരു, മൈസൂരു, വിജയപുര, ദക്ഷിണ കന്നട ജില്ലയുടെ ആസ്ഥാനമായ മംഗളൂരു എന്നിവിടങ്ങളിലാണ് പ്രതിമ സ്ഥാപിക്കുക.
ഗോഡ്‌സെ ഒരു രാജ്യസ്‌നേഹിയും ഹൈന്ദവസ്‌നേഹിയുമാണ്. അദ്ദേഹത്തിന് പ്രതിമയുണ്ടാക്കുന്നതില്‍ ഒരു കുഴപ്പവുമില്ല. മംഗളൂരുവില്‍ പ്രതിമ സ്ഥാപിക്കാന്‍ സ്ഥലം അനുവദിക്കണം എന്നാവശ്യപ്പെട്ട് ഡി.സി.ക്ക് കത്തെഴുതിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ടിപ്പുവിനും ഔറംഗസേബിനും സ്മാരകങ്ങള്‍ പണിയാമെങ്കില്‍ ഗോഡ്‌സേയ്ക്ക് എന്തുകൊണ്ട് ആയിക്കൂടാ? അഞ്ചടിയുള്ള പ്രതിമ മംഗളൂരുവില്‍ വൈകാതെ സ്ഥാപിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
നരേന്ദ്ര മോദി സർക്കാർ അധികാരത്തിൽ അത്തിയതിനു പിന്നാലെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ഘാതകന്‍ നാഥുറാം ഗോഡ്സെയെ ദേശാഭിമാനിയായി ചിത്രീകരിക്കാനുള്ള ഹിന്ദുത്വ തീവ്രസംഘടനകളുടെ ശ്രമം വ്യാപകമായി നടക്കുന്നുണ്ട്.ഗാന്ധിഘാതകനായ ഗോഡ്സെയെ വാഴ്ത്തപ്പെട്ടവനായി ചിത്രീകരിക്കാനുള്ള ശ്രമത്തിനെതിരെ നേരത്തെ വിവിധ രാഷ്ട്രീയ കക്ഷികൾ രംഗത്ത് വന്നിട്ടുണ്ട്.സ്വതന്ത്ര ഇന്ത്യയിൽ ആദ്യമായി വധശിക്ഷയ്ക്ക് വിധേയനാക്കിയ വ്യക്തി കൂടിയാണു നഥൂറാം വിനായക് ഗോഡ്‌സെ.