സോണിയ ഗാന്ധിക്കെതിരെ പരാമർശം; ഗിരിരാജ് സിങ് മാപ്പു പറഞ്ഞു
ന്യൂഡല്‍ഹി: ഒടുവിൽ കേന്ദ്രമന്ത്രി ഗിരിരാജ് സിങ് മാപ്പു പറഞ്ഞു. ഗിരിരാജ് സിങ് സോണിയ ഗാന്ധിക്കെതിരെ നടത്തിയ പരാമര്‍ശത്തില്‍ പ്രധാനമന്ത്രി മാപ്പ് പറയണമെന്നാവശ്യപ്പെട്ട് സഭയില്‍ ബഹളം നടന്നു. ബജറ്റ് സമ്മേളനം ആരംഭിച്ച ഉടനെയാണ് ബഹളം. ബഹളത്തെ തുടര്‍ന്ന് ഗിരിരാജ് സിങ് തന്നെ സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ചു.
രാജീവ് ഗാന്ധി നൈജീരിയക്കാരിയെയാണ് വിവാഹം ചെയ്യുന്നതെങ്കില്‍ കോണ്‍ഗ്രസ്സ് അവരെ അംഗീകരിക്കുമായിരുന്നോയെന്നും വെളുത്ത തൊലിയുള്ളത് കൊണ്ടാണ് സോണിയയെ കോണ്‍ഗ്രസ്സ് അംഗീകരിച്ചത് എന്നുമായിരുന്നു ഗിരിരാജ് സിങ് പറഞ്ഞത്.
ഗിരിരാജ് സിങ് രാജ്യത്തെ സ്ത്രീകളെ മാത്രമല്ല നൈജീരിയന്‍ ജനതയെയും അപമാനിച്ചതായി കോണ്‍ഗ്രസ്സ് നേതാവ് ജ്യോതിരാദിത്യ സിദ്ധ്യ പറഞ്ഞു. സംഭവത്തില്‍ ഗിരിരാജ് സിങ് രാജിവെയ്ക്കുകയോ പ്രധാനമന്ത്രി മാപ്പ് പറയുകയോ വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതിനെ തുടര്‍ന്നാണ് ഗിരിരാജ് സിങ് സഭയില്‍ മാപ്പ് പറഞ്ഞത്.