ലോകം ഒന്നാടങ്കം പ്രശംസിച്ച യെമന്‍ രക്ഷാ ദൗത്യത്തിന് ശേഷം ഇന്ത്യന്‍ കപ്പലുകള്‍ 337 ബംഗ്ലാദേശികളും 65 യെമന്‍സ്വദേശികളുമുള്‍പ്പെടെ 475 പേരുമായി കൊച്ചിയില്‍ തിരിച്ചെത്തി
ലോകം ഒന്നാടങ്കം പ്രശംസിച്ച യെമന്‍ രക്ഷാ ദൗത്യത്തിന് ശേഷം ഇന്ത്യന്‍ കപ്പലുകള്‍ കൊച്ചിയില്‍ തിരിച്ചെത്തി. കൊച്ചി-ലക്ഷദ്വീപ് റൂട്ടില്‍ സര്‍വീസ് നടത്തിയിരുന്ന എംവി കവരത്തി, കോറല്‍ സീ എന്നീ കപ്പലുകളാണു രക്ഷാപ്രവര്‍ത്തനത്തിനു ശേഷം തിരിച്ചെത്തിയത്. ആഫ്രിക്കയിലെ ജിബൂത്തി തുറമുഖത്തു നിന്നു വന്ന കപ്പലുകളില്‍ മൊത്തം 475 യാത്രികരാണുള്ളത്. ഇവരില്‍ 337 പേര്‍ ബംഗ്ലദേശികളും 65 പേര്‍ യെമന്‍ സ്വദേശികളുമാണ്. ബഗ്ലാദേശികളെ ഇന്നുതന്നെ രണ്ടു പ്രത്യേക വിമാനത്തില്‍ നാട്ടിലേക്ക് അയയ്ക്കും. യെമന്‍ സ്വദേശികളെ കലാപത്തിന്റെ ഇരകളായി പരിഗണിച്ചു താല്‍ക്കാലിക അഭയാര്‍ഥി ക്യാംപിലേക്കു മാറ്റുമെന്നം അധികൃതര്‍ അറിയിച്ചു.
ഇതോടെ ഇന്ത്യയുടെ യെമനിലെ കപ്പല്‍ മാര്‍ഗമുള്ള രക്ഷാപ്രവര്‍ത്തനവും അവസാനിക്കുകയാണ്. 12നാണ് കപ്പലുകള്‍ ജിബൂട്ടിയയില്‍ നിന്നു കൊച്ചിയിലേക്ക് യാത്രതിരിച്ചത്. മുംബൈയില്‍ നിന്നു നാവികസേനയുടെ രണ്ടു ചെറു യുദ്ധക്കപ്പലുകളുടെ അകമ്പടിയോടെയായിരുന്നു യാത്ര. ഡോക്ടര്‍മാരുള്‍പ്പെടെയുള്ളവരുടെ സേവനങ്ങളും ിന്ത്്യ യാത്രക്കാര്‍ക്ക് വേണ്ടി നടത്തിയിരുന്നു.
കലാപപ്രദേശത്തു നിന്നു ജിബൂട്ടിയിലേക്കു മാറ്റിയവരില്‍ മതിയായ രേഖകളില്ലാത്തവരെ യെമന്‍ ഭരണകൂടം തിരിച്ചുകൊണ്ടുപോകാത്തവരെയാണ് ഇന്ത്യ ഇവിടേക്ക് കൊണ്ടു വന്നിരിക്കുന്നത്. രക്ഷാദൗത്യത്തിന്റെ ചുമതല വഹിക്കുന്നവര്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതിയോടെയാണു യെമന്‍കാരെ കൊണ്ടുവന്നത്.
ആന്റി പൈറേറ്റ്‌സ് ഓപ്പറേഷനില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഐഎന്‍സ് സുമിത്ര എന്ന കപ്പല്‍ ഇപ്പോഴും യെമന്‍ തീരത്ത് തുടരുകയാണ്.