സരിത ലൈംഗികമായി പീഡിപ്പിക്കപ്പെട്ടെന്ന് പറഞ്ഞതായി മജിസ്‌ട്രേറ്റിന്റെ മൊഴി
കൊച്ചി: താൻ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടെന്ന് സരിത പറഞ്ഞതായി മജിസ്‌ട്രേറ്റിന്റെ വെളിപ്പെടുത്തല്‍. എറണാകുളം മുന്‍ എസിജെഎം എന്‍വി രാജു സോളാര്‍ കമ്മീഷന് മുമ്പാകെ നല്‍കിയ മൊഴിയിലാണ് നിര്‍ണായക വെളിപ്പെടുത്തല്‍. ബലാത്സംഗമാണോ എന്ന ചോദ്യത്തിന് സരിത അതേയെന്ന് മറുപടി നല്‍കി. സരിത പറഞ്ഞ പേരുകള്‍ തനിക്ക് പിരചയമുള്ളവയല്ലാത്തതിനാൽ ആ പേരുകള്‍ ഓര്‍ക്കുന്നില്ല. കേസുമായി നേരിട്ട് ബന്ധമില്ലാത്തതിനാല്‍ മൊഴി രേഖപ്പെടുത്തിയില്ല. ഇതേ കാരണം കൊണ്ടാണ് എഴുതിനല്‍കാന്‍ ആവശ്യപ്പെട്ടതെന്നും എന്‍വി രാജു മൊഴി നല്‍കി.
സോളാര്‍ കേസിലെ പ്രതി സരിതാ നയാരുടെ കത്ത് പുറത്തുവന്നതിന് പിന്നാലെ കേസില്‍ നിര്‍ണായകമായ വെളിപ്പെടുത്തല്‍. ജോസ് കെ മാണിയും കോണ്‍ഗ്രസ് മന്ത്രിമാരും എംഎല്‍എമാരും തന്നെ ലൈംഗികമായി ഉപയോഗിച്ചെന്ന് ആരോപിക്കുന്ന കത്ത് ഏറെ വിവാദമായിരുന്നു. സോളാര്‍ കേസില്‍ അറസ്റ്റിലായിരിക്കെ നല്‍കിയ രഹസ്യമൊഴിയില്‍ താന്‍ പീഡിപ്പിക്കപ്പെട്ടതായി സരിത പറഞ്ഞെന്നാണ് എന്‍വി രാജു സോളാര്‍ കമ്മീഷന് മുമ്പാകെ സ്ഥിരീകരിച്ചത്. ബലാത്സംഗമാണോ എന്ന ചോദ്യത്തിന് ഉവ്വെന്നായിരുന്നു സരിത മറുപടി നല്‍കിയത്. അഞ്ചോ ആറോ മിനിറ്റ് മാത്രമാണ് സരിതയുമായി സംസാരിച്ചതെന്നും അദ്ദേഹം പറഞ്ഞു.
സരിതയുടെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ ഇപ്പോള്‍ കാസര്‍കോഡ് എസിജെഎമായ എന്‍ വി രാജു വിസമ്മതിച്ചിരുന്നു. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യുന്ന എറണാകുളത്തെ പ്രത്യേക കോടതിയിലാണ് എന്‍ വി രാജു മൊഴി രേഖപ്പെടുത്താന്‍ വിസമ്മതിച്ചത്. സരിതയുടെ മൊഴി രേഖപ്പെടുത്താതെ അത് പിന്നീട് എഴുതി നല്‍കാനാണ് മജിസ്‌ട്രേറ്റ് രാജു നിര്‍ദേശിച്ചത്. സരിതയുടെ മൊഴി രേഖപ്പെടുത്തുന്ന നടപടിക്രമങ്ങളില്‍ മജിസ്‌ട്രേറ്റിന് വീഴ്ച്ച സംഭവിച്ചെന്ന് ഹൈക്കോടതി വിജിലന്‍സ് രജിസ്ട്രാര്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി. ഇതേ തുടര്‍ന്ന് ഹൈക്കോടതി ഭരണസമിതി നേരത്തെ എന്‍ വി രാജുവില്‍ നിന്ന് വിശദീകരണം തേടിയിരുന്നു.