നടക്കാവ് ഗവ സ്കൂളിലെ അത്യാധുനിക ഗ്രൗണ്ട് സാമൂഹികവിരുദ്ധര്‍ തീയിട്ടു
കോഴിക്കോട്: നടക്കാവ് ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഗ്രൗണ്ടില്‍ സാമൂഹികവിരുദ്ധര്‍ തീയിട്ടു. ചൊവ്വാഴ്ച അര്‍ധരാത്രിയാണ് അത്യാധുനിക കൃത്രിമ പുല്‍ത്തകിടി ഉപയോഗിച്ച് നിര്‍മ്മിച്ച ഗ്രൗണ്ടിന് തീയിട്ടത്. മണ്ണെണ്ണയൊഴിച്ച് തീയിട്ട ഗ്രൗണ്ടിന്‍െറ മധ്യഭാഗം കത്തി നശിച്ചിട്ടുണ്ട്. പ്രിന്‍സിപ്പലിന്‍െറ പരാതിയില്‍ നടക്കാവ് പൊലീസ് കേസെടുത്തു. ഫോറന്‍സിക് വിഭാഗം സ്ഥലത്തത്തെി.
വിഷുവിന്‍െറ തലേന്ന് രാത്രി 12 ഓടെ പുകയുയരുന്നത് കണ്ട് സ്കൂളിനടുത്തു താമസിക്കുന്നവരാണ് സ്കൂൾ അധികൃതരെ വിവരമറിയിച്ചത്. അദ്ദേഹം സെക്യൂരിറ്റിയെ അറിയിച്ച പ്രകാരം അവരും നാട്ടുകാരുമാണ് തീ കെടുത്തിയത്. സമീപത്തുനിന്ന് രണ്ട് പടക്കക്കുറ്റികള്‍ കണ്ടെടുത്തു.
വിഷുത്തലേന്ന് പടക്കം പൊട്ടിയെന്ന് തെറ്റിദ്ധരിപ്പിക്കാന്‍ ചെയ്തതാണെന്ന് കരുതുന്നു. ന്യൂസിലന്‍ഡില്‍നിന്ന് പ്രത്യേകമായി എത്തിച്ച ടര്‍ഫ് നന്നാക്കാനാവുമോ എന്ന് ചെന്നൈയില്‍നിന്ന് വിദഗ്ധര്‍ എത്തിയ ശേഷമേ വ്യക്തമാവൂ. ഫൈസല്‍ ആന്‍ഡ് ഷബാന ഫൗണ്ടേഷന്‍ നിര്‍മ്മിച്ച ഈ ഗ്രൗണ്ട് കേരളത്തിലെ പൊതുവിദ്യാലയങ്ങളിലുള്ള ഈ ഇനത്തില്‍പെട്ട ഏക ഗ്രൗണ്ടാണ്.
ഒരു കോടിയോളം രൂപ ചെലവഴിച്ചാണ് ഇത് നിര്‍മിച്ചത്. വിദേശ സങ്കേതികവിദ്യയും വിദേശ നിര്‍മ്മിത വസ്തുക്കളും ഉപയോഗിച്ച് നിര്‍മ്മിച്ചതാണിത്. നടക്കാവ് സ്കൂളിലെ 2700 ഓളം പെണ്‍കുട്ടികള്‍ക്കും മറ്റു സ്കൂളുകളിലെ നിരവധി കുട്ടികള്‍ക്കും പ്രദേശവാസികള്‍ക്കും കായിക പരിശീലനങ്ങള്‍ക്ക് കാര്യക്ഷമമായി ഉപയോഗപ്പെടുത്തിക്കൊണ്ടിരിക്കുന്ന ഗ്രൗണ്ടാണ് നശിപ്പിച്ചത്.