കൂട്ടമാനഭംഗത്തിനിരയായ യുവതി ഗര്‍ഭച്ഛിദ്രം അനുവദിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹർജി ഗുജറാത്ത് ഹൈക്കോടതി തള്ളി
അഹമ്മദാബാദ്: കൂട്ടമാനഭംഗത്തിനിരയായ യുവതി ഗര്‍ഭച്ഛിദ്രം അനുവദിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹർജി ഗുജറാത്ത് ഹൈക്കോടതി തള്ളി. 20 ആഴ്ച്ചയില്‍ കൂടുതല്‍ വളര്‍ച്ച പ്രാപിച്ച ഗര്‍ഭം അലസിപ്പിക്കാന്‍ നിയമം അനുവദിക്കുന്നില്ലെന്ന് കോടതി വ്യക്തമാക്കി.യുവതിയുടെ ഗര്‍ഭത്തിന് 28 ആഴ്ച്ച വളര്‍ച്ചയാണുള്ളത്. അതിനാൽ യുവതിക്ക് സുരക്ഷിതമായി പ്രസവിക്കാന്‍ സാഹചര്യം ഒരുക്കണമെന്നും കുഞ്ഞ് അനാഥമാകാന്‍ ഇടവരരുതെന്നും കോടതി ജില്ല കലക്ടറോട് നിര്‍ദേശിച്ചു.
വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമായ താന്‍ ആറ് മാസത്തോളം അനധികൃതമായ തടവിലായിരുന്നതിനാലാണ് കോടതിയെ സമീപിക്കാന്‍ വൈകിയതെന്നും യുവതി കോടതിയെ ബോധിപ്പിച്ചു. യുവതി ഭര്‍ത്താവിനും രണ്ട് കുഞ്ഞുങ്ങള്‍ക്കുമൊപ്പം സൂറത്തിലാണ് ജീവിക്കുന്നത്.
വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമായ യുവതി മാനഭംഗത്തിനെ തുടര്‍ന്ന് ഗര്‍ഭം ധരിക്കുന്നത് വേദനാജനകമാണെന്നും എന്നാല്‍ 28 മാസം വളര്‍ച്ചയുള്ള ഭ്രൂണം നശിപ്പിച്ചാല്‍ അവര്‍ ജയിലില്‍ പോവേണ്ടി വരുമെന്നും കോടതി പറഞ്ഞു. തന്നെ നിയമവും ഒറ്റപ്പെടുത്തിയെന്നാണ് യുവതി പ്രതികരിച്ചത്.