ദക്ഷിണാഫ്രിക്കയിലെ ഗാന്ധിജിയുടെ പ്രതിമ അജ്ഞാത സംഘം പെയിന്റൊഴിച്ച് വികൃതമാക്കി
ജൊഹാനസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയിലെ ജൊഹാനസ്ബര്‍ഗില്‍ സ്ഥാപിച്ചിട്ടുള്ള ഗാന്ധിജിയുടെ പ്രതിമ അജ്ഞാത സംഘം പെയിന്റൊഴിച്ച് വികൃതമാക്കി. ഞായറാഴ്ച ഉച്ചയോടെ കാറിലെത്തിയ സംഘം പ്രതിമയിലും അദ്ദേഹത്തിന്റെ ദക്ഷിണാഫ്രിക്കയിലെ ജീവിതം വിവരിക്കുന്ന ഫലകത്തിലും വെളുത്ത പെയിന്റൊഴിച്ച് വികൃതമാക്കിയത്. കൂടാതെ വംശീയവാദി ഗാന്ധി തുലയട്ടെ എന്ന് വിളിച്ചു പറയുകയും ചെയ്തായി പൊലീസ് അറിയിച്ചു. പ്ളക്കാർഡുകളും സംഘം ഉയർത്തിക്കാട്ടി.
സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റു ചെയ്തു. എന്നാൽ സംഘത്തിലെ മറ്റുള്ളവർ രക്ഷപ്പെട്ടു. ആഫ്രിക്കൻ നാഷണൽ കോൺഗ്രസിന്റെ ചിഹ്നങ്ങൾ അണിഞ്ഞാണ് അക്രമികൾ എത്തിയത്. ഇതിന് സമീപത്താണ് ഒരു നൂറ്റാണ്ട് മുമ്പ് ഗാന്ധിജി അഭിഭാഷകനായി ജോലി നോക്കിയിരുന്നത്.1893ലാണ് ഗാന്ധിജി ദക്ഷിണാഫ്രിക്കയിലെത്തിയത്. 1903ൽ ജൊഹന്നാസ്ബർഗിൽ എത്തിയ ഗാന്ധിജി 11 വർഷം അവിടെ താമസിച്ച് അഭിഭാഷകവൃത്തി നടത്തി.
പ്രതിമ സ്ഥിതി ചെയ്യുന്ന ട്രാൻസ്പോർട്ട് ഹബ്ബിനെ ദക്ഷിണാഫ്രിക്കൻ സർക്കാർ ഗാന്ധി സ്ക്വയർ എന്ന് പിന്നീട് പുനർനാമകരണം ചെയ്തിരുന്നു. ഗാന്ധിജി പരിശീലനം നടത്തിയ ഓഫീസുകൾ സ്ഥിതി ചെയ്യുന്നതും ഇവിടെയാണ്. 1994ൽ ജനാധിപത്യ സർക്കാർ അധികാരത്തിൽ എത്തിയ ശേഷം നിരവധി ഗാന്ധി പ്രതിമകളാണ് ദക്ഷിണാഫ്രിക്കയിൽ വിവിധയിടങ്ങളിലായി സ്ഥാപിച്ചത്. ഗാന്ധിജി 1914-ലാണ് ഇന്ത്യയിലേക്ക് മടങ്ങിയത്