ചായകുടിക്കാന്‍ പോയ എഞ്ചിന്‍ ഡ്രൈവറുടേയും ഗാര്‍ഡിന്റേയും അഭാവത്തില്‍ ട്രെയില്‍ ഓടിയത് 26 കിലോമീറ്റര്‍
ധാക്ക: ചായകുടിക്കാന്‍ പോയ എഞ്ചിന്‍ ഡ്രൈവറുടേയും ഗാര്‍ഡിന്റേയും അഭാവത്തില്‍ ട്രെയില്‍ ഓടിയത് 26 കിലോമീറ്റര്‍. രാജ്ബാര്‍ഹി റെയില്‍വേ സ്‌റ്റേഷനിലാണ് സംഭവം നടന്നത്. ദീര്‍ഘ ദൂര യാത്രയ്ക്കിടെ ക്ഷീണമകറ്റാനാണ് ഇവർ ചായകുടിക്കാനിറങ്ങിയത്. ഈ അവസരത്തില്‍ 23 യാത്രക്കാരാണ് ട്രെയിനിലുണ്ടായിരുന്നത്. ഭാഗ്യത്തിന് അനിഷ്ട സംഭവങ്ങളൊന്നും നടന്നില്ല.
സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ അഞ്ചംഗ കമ്മിറ്റിക്കു ബംഗ്ലാദേശ് സര്‍ക്കാര്‍ രൂപം നല്‍കിയിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് എഞ്ചിന്‍ ഡ്രൈവര്‍ മുഹമ്മദ് അലിയെയും ഗാര്‍ഡ് സുഭാഷ് ചന്ദ്ര സര്‍ക്കാരിനെയും ബംഗ്ലാദേശ് റെയില്‍വേ സസ്‌പെന്‍ഡ് ചെയ്തു. ട്രെയിന്‍ എഞ്ചിന്‍ യാദൃശ്ചികമായി ഓട്ടോമോഡിലേക്കു പോയതാണു സ്വയം മുന്നോട്ടുപോകാനിടയാക്കിയത്. ട്രെയിന്‍ നീങ്ങി ഏതാനും മിനിറ്റുകള്‍ക്കുശേഷമാണു ടിക്കറ്റ് കളക്ടര്‍ അന്‍വാര്‍ ഹുസൈന്‍ എഞ്ചിന്‍ ഡ്രൈവറില്ലാതെയാണ് വണ്ടി നീങ്ങുന്നതെന്ന കാര്യം മനസിലാക്കിയത്.
ഉടന്‍ ചങ്ങല വലിച്ചു ട്രെയിന്‍ നിര്‍ത്താന്‍ ശ്രമിച്ചെങ്കിലും അതിനു കഴിഞ്ഞില്ല. തുടര്‍ന്നു ആറു കമ്പാര്‍ട്ട്‌മെന്റുകളുള്ള ട്രെയിനിന്റെ മൂന്ന് കമ്പാര്‍ട്ട്‌മെന്റിലേയും ചങ്ങല വലിച്ചെങ്കിലും അതിനും കഴിഞ്ഞില്ല. ഒടുവില്‍ വാക്വം ബോക്‌സ് ഏറെ പണിപ്പെട്ടു തുറന്നാണു ട്രെയിന്‍ നിര്‍ത്തിയത്.