ഛത്തീസ്ഗഡില്‍ വീണ്ടും മാവോയിസ്റ്റ് ആക്രമണം; ബിഎസ്എഫ് ജവാന്‍ കൊല്ലപ്പെട്ടു
റായ്പുര്‍: ഛത്തീസ്ഗഡിലെ കങ്കറിലുണ്ടായ മാവോയിസ്റ്റ് ആക്രമണത്തില്‍ ബിഎസ്എഫ് ജവാന്‍ കൊല്ലപ്പെട്ടു.സംഭവത്തിൽ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തിങ്കളാഴ്ച രാവിലെയാണ് ആക്രമണമുണ്ടായത്. കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളിലുണ്ടാകുന്ന മൂന്നാമത്തെ മാവോയിസ്റ്റ് ആക്രമണമാണിത്.
മാവോയിസ്റ്റ് ശക്തികേന്ദ്രമായ പിഡ്‌മെല്‍ – പൊളാമ്പള്ളി ഭാഗത്തു സംസ്ഥാന പോലീസിന്റെ പ്രത്യേക ദൗത്യസംഘം തിരച്ചില്‍ നടത്തുമ്പോഴായിരുന്നു ആക്രമണം.61 അംഗ പോലീസ് സംഘമാണ് മാവോയിസ്റ്റുകളുടെ ആക്രമണത്തിന് ഇരയായത്. പ്ലാറ്റൂണ്‍ കമാന്‍ഡര്‍ ശങ്കര്‍ റാവുവും ആക്രമണത്തില്‍ കൊല്ലപ്പെട്ടു.
കഴിഞ്ഞ ശനിയാഴ്ച സുക്മ ജില്ലയിലുണ്ടായ ആക്രമണത്തില്‍ ഏഴ് പോലീസുകാര്‍ കൊല്ലപ്പെട്ടിരുന്നു. ഞായറാഴ്ച കങ്കറില്‍ 17 ട്രക്കുകള്‍ക്കു മാവോയിസ്റ്റുകാര്‍ തീയിട്ടിരുന്നു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് കൂടുതല്‍ സുരക്ഷാസൈനികരെ വിന്യസിച്ചു.