മനുഷ്യ ചരിത്രത്തിലെ ആദ്യത്തെ തലമാറ്റി വെക്കൽ ശസ്ത്രക്രിയക്ക് റഷ്യന്‍ യുവാവ് തയാറെടുക്കുന്നു
മോസ്‌കോ: ചരിത്രത്തിലാദ്യമായി തലമാറ്റി വെക്കൽ ശസ്ത്രക്രിയക്ക് ലോകം സാക്ഷിയാകുന്നു. അടുത്ത വര്‍ഷം നടക്കാന്‍ പോകുന്ന ശസ്ത്രക്രിയക്ക് റഷ്യന്‍ യുവാവ് വലേരി സ്പിരിഡോനോവാണ് വിധേയനാകുന്നത്. ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കുന്നത് ഡോ.സെര്‍ജിയോ കനവാരോയാണ് അവയവ മാറ്റിവെക്കലിന് അധ്യായം രചിക്കാനൊരുങ്ങുകയാണ്.
റഷ്യയിലെ കമ്പ്യൂട്ടര്‍ സയന്റിസ്റ്റായ 30കാരന്‍ സ്പിരിഡോനോവ് വെര്‍ഡ്‌നിങ്-ഹോഫ്മാന്‍ എന്ന രോഗത്തിനടിമയാണ് . രോഗാതുരമായ ശരീരത്തില്‍ നിന്ന് സ്പിരിഡോനോവിന്റെ ശിരസ്സ് ആരോഗ്യപൂര്‍ണമായ മറ്റൊരു ശരീരത്തിലേക്ക് മാറ്റി വെക്കുക എന്ന സങ്കീര്‍ണമായ ദൗത്യമാണ് ഡോക്ടര്‍ കനവാരോ വെല്ലുവിളിയായി സ്വീകരിച്ചിരിക്കുന്നത്.
‘തന്റെ തീരുമാനം അന്തിമമാണ്. മനസ് മാറ്റാന്‍ തനിക്ക് ഒരു ഉദ്ദേശ്യവുമില്ല മരണത്തിനു മുമ്പ് ആരോഗ്യമുള്ള ഒരു ശരീരം സ്വന്തമാക്കാനുള്ള അവസാന ശ്രമമാണ് തന്റേതെന്ന് സ്പിരിഡോനോവ് അറിയിച്ചു.’ഭയമുണെങ്കിലും, ഇത് വളരെ ഭയാനകം മാത്രമല്ല, വളരെ ആവേശകരം കൂടിയാണ്. രോഗത്തില്‍ നിന്ന് രക്ഷപ്പെടാനുള്ള തന്റെ സാധ്യത വിരളമാണ്. ഇതിനെങ്കിലും താന്‍ ശ്രമിച്ചില്ലെങ്കില്‍ തന്റെ വിധി ദാരുണമായിരിക്കും. ഓരോ വര്‍ഷവും തന്റെ അവസ്ഥ കൂടുതല്‍ ദയനീയമായി വരികയാണ്.’
ശസ്ത്രക്രിയക്ക് ഹെവന്‍ (സ്വര്‍ഗം) എന്നാണ് കനവാരോ പേരിട്ടിരിക്കുന്നത്. ഹെഡ് അനാസ്റ്റമസിസ് വെഞ്ചര്‍ എന്നതിന്റെ ചുരുക്കപ്പേരാണിത്. മസ്തിഷ്‌ക മരണം സംഭവിച്ചയാളുടെ ശരീരത്തിലേക്കാണ് സ്പിരിഡോനോവിന്റെ തല മാറ്റിവെക്കാന്‍ ഒരുങ്ങുന്നത്. അബോധാവസ്ഥയില്‍ നിന്നുണരുന്ന രോഗിക്ക് നടക്കാനും സ്വന്തം ശബ്ദത്തില്‍ സംസാരിക്കാനും കഴിയുമെന്നാണ് ഡോ.കനവാരോ അവകാശപ്പെടുന്നത്.
1970ല്‍ കെയ്സ് വെസ്‌റ്റേണ്‍ റിസേര്‍വ് യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് മെഡിസിനില്‍ ഡോ.റോബര്‍ട്ട് വൈറ്റ് കുരങ്ങന്റെ തല മറ്റൊന്നിന്റെ ശരീരത്തിലേക്ക് മാറ്റിവെച്ചിരുന്നു. എന്നാല്‍, ശരീരം തലയെ സ്വീകരിക്കാത്തതു കാരണം എട്ടു ദിവസങ്ങള്‍ക്കു ശേഷം കുരങ്ങന്‍ ചത്തു. കുരങ്ങന് സ്വയം ശ്വസിക്കാനോ നട്ടെല്ലുകള്‍ ബന്ധിക്കപ്പെടാത്തതു കാരണം നടക്കാനോ സാധിച്ചിരുന്നില്ല.