മുംബൈ ഭീകരാക്രമണത്തിന്റെ ആസൂത്രകന്‍ ലഖ്‍വി ജയില്‍മോചിതനായി
മുംബൈ ഭീകരാക്രമണത്തിന്റെ ആസൂത്രകന്‍ സാകിയുര്‍ റഹ്മാന്‍ ലഖ്‍വി ജയില്‍മോചിതനായി. നിയമവിരുദ്ധമായാണു ലഖ്‍വിയെ തടവില്‍ പാര്‍പ്പിച്ചിരിക്കുന്നതെന്നു ലാഹോർ കോടതി നിരീക്ഷിച്ചു .
ലഖ്‍വി സമൂഹത്തിനു ഭീഷണിയാണെന്ന വാദം തെളിയിക്കാന്‍ കഴിഞ്ഞില്ലെന്നു കോടതി നിരീക്ഷിച്ചു.
കഴിഞ്ഞ ഡിസംബറില്‍ ലഖ്‍വിയെ വിട്ടയച്ചതാണെന്നും എന്നാല്‍ ഇന്ത്യയുടെ സമര്‍ദത്തിനു വഴങ്ങി വീണ്ടും തടവിലാക്കുകയായിരുന്നുവെന്നുമാണ് അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചത്.
മുംബൈ ആക്രമണക്കേസില്‍ 2009 ലാണു ലഖ്‍വി ഉള്‍പ്പെടെ ആറു പേരെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് കേസില്‍ ഇവരുടെ പങ്ക് തെളിയിക്കാന്‍ സാധിച്ചില്ലെന്നു ചൂണ്ടിക്കാട്ടി ഭീകരവാദ വിരുദ്ധ കോടതി ഇവര്‍ക്ക് ജാമ്യം അനുവദിച്ചു.
കോടതി നടപടിക്കെതിരേ ഇന്ത്യയും അമേരിക്കയും ശക്തമായ പ്രതിഷേധം ഉയര്‍ത്തിയതോടെ മറ്റൊരു കേസില്‍ ലഖ്‍വിയെ പാക് പൊലീസ് അറസ്റ്റ് ചെയ്തു. എന്നാല്‍ ഇസ്‍ലാമാബാദ് ഹൈക്കോടതി ഈ നടപടി റദ്ദാക്കി. അതേസമയം ലാഹോര്‍ ഹൈക്കോടതി വിധിക്കെതിരേ ഇന്ത്യ പ്രതിഷേധം അറിയിച്ചു.