പാക്കിസ്ഥാനു 500 കോടി ഡോളറിന്റെ എട്ടു മുങ്ങിക്കപ്പലുകള്‍ ചൈന നൽകും; അമേരിക്ക ആയുധങ്ങളും

single-img
10 April 2015

chineese-submarinപാകിസ്ഥാന് ചൈന സൈനിക അന്തര്‍വാഹിനികള്‍ നല്‍കും. ഇതിന് പിന്നാലെ ആറായിരം കോടി രൂപയുടെ ആയുധ ഇടപാടിന് അമേരിക്ക തയ്യാറെടുക്കുന്നു. ഇതോടെ മേഖലയില്‍ ഇന്ത്യ കടുത്ത പ്രതിരോധത്തിലാകും. ഭീകര വിരുദ്ധ പോരാട്ടത്തിനെന്ന പേരിൽ അമേരിക്ക നല്‍കുന്ന ആയുധങ്ങളില്‍ അത്യാധുനിക മിസൈലുകളും ഹെലികോപ്ടറുകളും ഉള്‍പ്പെടുമെന്നാണ് വിവരം. ഇത് സംബന്ധിച്ച് കരാറും തയ്യാറായി.

500 കോടി ഡോളറിന്റെ എട്ടു മുങ്ങിക്കപ്പലുകള്‍ പാക്കിസ്ഥാനു വില്‍ക്കുമെന്ന ചൈനയുടെ പ്രഖ്യാപനത്തിനു പിന്നാലെയാണ് യുഎസും ആയുധ ഇടപാടിനൊരുങ്ങുന്നത്.  ചൈനയുടെ നീക്കങ്ങള്‍ക്ക് പിന്നില്‍ സ്ഥാപിത ലക്ഷ്യങ്ങളുണ്ടെങ്കില്‍ അമേരിക്കന്‍ നീക്കം ആശങ്കാജനകമാണെന്നാണ് വിലയിരുത്തല്‍. എഎച്ച്- 1സെഡ് വൈപര്‍ ഹെലികോപ്ടറുകള്‍, എജിഎം-114ആര്‍ ഹെല്‍ഫൈര്‍ മിസൈലുകള്‍ എന്നിവയും കരാറിലുണ്ട്. ഇതിനു പുറമേ ആയുധ പരിശീലനവും കൊടുക്കും. കരാറിന്റെ വിശദാംശങ്ങള്‍ പ്രതിരോധ സുരക്ഷാ സഹകരണ ഏജന്‍സി യുഎസ് കോണ്‍ഗ്രസിനു സമര്‍പ്പിച്ചു.

രാജ്യത്തിനകത്ത് ഭീകരവിരുദ്ധ പോരാട്ടങ്ങള്‍ക്കുതകും വിധം പാക്കിസ്ഥാന്റെ സൈനികശേഷി വര്‍ധിപ്പിക്കുകയാണു ലക്ഷ്യമെന്ന് യുഎസ് പറയുന്നു. ഇവ ആഭ്യന്തര ആവശ്യത്തിനായി മാത്രം ഉപയോഗിക്കുമെന്ന് ഉറപ്പുവരുത്തും. ഈ ആയുധങ്ങള്‍ ഇന്ത്യയ്ക്കെതിരെ  ഉപയോഗിക്കാന്‍ സാധ്യത ഉണ്ടെന്ന ആശങ്കകള്‍ നിലനില്‍ക്കേയാണ് അമേരിക്ക ഇത്തരത്തിലൊരു വിശദീകരണം നല്‍കിയിരിക്കുന്നത്.

ഭീകരവിരുദ്ധ പോരാട്ടത്തിനു സഹായമെന്ന നിലയ്ക്കാണിതെന്നും മേഖലയിലെ സുരക്ഷയെ ഇതു തകിടം മറിക്കില്ലെന്നും യുഎസ് ആഭ്യന്തരവകുപ്പ് യുഎസ് കോണ്‍ഗ്രസിന് ഉറപ്പു നല്‍കിയിട്ടുണ്ട്.