ആര്‍ക്കാണ് കൂടുതല്‍ തൊലിക്കട്ടിയെന്ന തര്‍ക്കമാണ് യുഡിഎഫ് മന്ത്രിമാര്‍ക്കിടയിൽ നടക്കുന്നത്- മാണിയെ പരിഹസിച്ച് ചന്ദ്രചൂഢൻ രംഗത്ത്
മാണിയെ പരിഹസിച്ച് ആര്‍എസ്പി ദേശീയ ജനറല്‍ സെക്രട്ടറി ടി ജെ ചന്ദ്രചൂഢൻ രംഗത്ത്. രാഷ്ട്രീയത്തില്‍ ആധികാരികതയും അന്തസ്സും ഇല്ലാത്ത കാലമാണ് ഇപ്പോഴെന്നും പണ്ട് ആയിരുന്നെങ്കില്‍ ഇതിന്റെ നൂറിലൊന്ന് കാര്യമുണ്ടായാല്‍ രാജിവെക്കുമായിരുന്നുവെന്നും ടി ജെ ചന്ദ്രചൂഢൻ പറഞ്ഞു. മുന്നണി ബന്ധം അവസാനിപ്പിക്കാന്‍ മൂന്ന് മണിക്കൂര്‍ മതിയെന്നും എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ യുഡിഎഫില്‍ തുടരുമെന്നും ചന്ദ്രചൂഢന്‍ പറഞ്ഞു.
34 വര്‍ഷം നീണ്ട എല്‍ഡിഎഫ് ബന്ധം അവസാനിപ്പിച്ചത് 3 ദിവസം കൊണ്ടാണ്. മറ്റൊരു വഴിയും ഇല്ലാത്തതു കൊണ്ടാണ് യുഡിഎഫിലേക്ക് വന്നത്. മുന്നണി ബന്ധം അവസാനിപ്പിക്കാന്‍ 3 മണിക്കൂര്‍ മതിയെന്നും ചന്ദ്രചൂഢന്‍ പറഞ്ഞു.ബാര്‍കോഴ ആരോപണം ഉന്നയിച്ച ബിജു രമേശിനെതിരെ കെ എം മാണി കേസ് കൊടുക്കാന്‍ വൈകിയത് ജനങ്ങളില്‍ സംശയമുണ്ടാക്കിയെന്നും ചന്ദ്രചൂഢന്‍ പറഞ്ഞു.
യുഡിഎഫ് മന്ത്രിമാര്‍ക്കിടയിൽ നടക്കുന്നത് ആര്‍ക്കാണ് കൂടുതല്‍ തൊലിക്കട്ടിയെന്ന തര്‍ക്കമാണ്. ഇത് അന്തസ്സുള്ളവര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നതാണെന്നും ചന്ദ്രചൂഢന്‍ പറഞ്ഞു. ഒരാള്‍ 70 വട്ടം ക്ഷമിക്കുമെന്ന് പറയുമ്പോള്‍ മറ്റേയാള്‍ 700 വട്ടം ക്ഷമിക്കുമെന്ന് പറയുന്നു. ഇത് എന്തൊരു ക്ഷമാശീലമാണെന്നും ചന്ദ്രചൂഢന്‍ ചോദിച്ചു.