ബാര്‍ക്കോഴ ആരോപണം: മറ്റു മന്ത്രിമാർക്കെതിരെ കേസെടുക്കണമെന്ന് പറയുന്നില്ല: ധനമന്ത്രി കെ.എം മാണി
ബാര്‍ക്കോഴ ആരോപണത്തില്‍ തനിക്കെതിരെ കേസെടുത്തതില്‍ ഇരട്ടതാപ്പുണ്ടോയെന്ന് ജനങ്ങള്‍ തീരുമാനിക്കട്ടെയെന്ന് ധനമന്ത്രി കെ.എം മാണി.നിയമപരമായും ധാർമികമായും കേസെടുക്കാനുള്ള സാഹചര്യം ഉണ്ടായിരുന്നില്ലെന്നും മാണി പറഞ്ഞു. മറ്റു മന്ത്രിമാർക്കെതിരെ കേസെടുക്കണമെന്ന് പറയുന്നില്ല. ബാർ കോഴ കേസിൽ താൻ നിരപരാധിയാണ്. തന്റെ കൈകൾ ശുദ്ധമാണ്.
അതിനാൽ തന്നെ ആരോടും പരാതിയോ, പരിഭവമോ. പ്രതിഷേധമോ ഇല്ല. എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത സംഭവത്തില്‍ ആഭ്യന്തര വകുപ്പ് അനാവശ്യമായ ധൃതി കാണിച്ചോ എന്ന ചോദ്യത്തിന് എല്ലാ കാര്യങ്ങളിലും കേരള കോണ്‍ഗ്രസിന് അഭിപ്രായമുണ്ടെന്നും അതൊന്നും പുറത്ത് പറയാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. പറയേണ്ട കാര്യങ്ങള്‍ പറയേണ്ട സമയത്ത് മാത്രമേ പറയാനാവൂ എന്നും കെ.എം മാണി കൂട്ടിച്ചേര്‍ത്തു.ഞാൻ മന്ത്രിസ്ഥാനത്ത് തുടരുന്നതിൽ പലർക്കും എതിർപ്പുണ്ട്.
എന്നാൽ ജനങ്ങൾ തിരഞ്ഞെടുത്ത എം.എൽ.എയാണ് ഞാൻ. യു.ഡി.എഫാണ് എന്നെ മന്ത്രിയാക്കിയത്. അങ്ങനെയുള്ള എനിക്ക് ചില ഉത്തരവാദിത്തങ്ങളുണ്ട്. അത് നിറവേറ്റാതെ പള്ളിക്കൂടം പിള്ളേരെ പോലെ ഇട്ടെറിഞ്ഞു പോകാനാവുമോയെന്നും മാണി ചോദിച്ചു. പി.സി ജോര്‍ജിനെ ചീഫ് വിപ്പ് സ്ഥാനത്ത് നിന്ന് മാറ്റുന്ന കാര്യത്തില്‍ മുഖ്യമന്ത്രിയാണ് തിരുമാനമെടുക്കേണ്ടതെന്നും നടപടി വെച്ചുനീട്ടാതെ ഉണ്ടാവുമെന്നാണ് കരുതുന്നത്. ഇക്കാര്യത്തില്‍ അനാവശ്യധൃതി കേരള കോണ്‍ഗ്രസിനില്ല. ഒരുദിവസം വൈകിയാലും നടപടിയുണ്ടായാല്‍ മതിയെന്നും അദ്ദേഹം പറഞ്ഞു.