നാട്ടിലെത്തണമെങ്കില്‍ കൈപൊള്ളും, ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ച് അന്തര്‍ സംസ്ഥാന സ്വകാര്യബസ് ലോബി
കോട്ടയം: ഈസ്റ്റര്‍ തിരക്ക് മുന്നിൽ കണ്ട് അന്തര്‍ സംസ്ഥാന സ്വകാര്യ ബസ് ലോബി യാത്രക്കാരില്‍ നിന്ന് അമിത ചാര്‍ജ് ഈടാക്കുന്നു. അന്യ സംസ്ഥാനങ്ങളിലെ പ്രധാന നഗരങ്ങളിലേക്ക് സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുകളെല്ലാം ഉത്സവസീസണ്‍ കണക്കിലെടുത്ത് 500 മുതല്‍ 1000 രൂപവരെ ടിക്കറ്റ് നിരക്കിൽ വര്‍ധന വരുത്തിയിരിക്കുന്നത്. ബംഗളൂരു, ചെന്നൈ, മംഗളൂരു, കോയമ്പത്തൂര്‍, മൈസൂര്‍, മുംബൈ, ഡല്‍ഹി, ഹൈദരാബാദ് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് കേരളത്തിലേക്കും തിരിച്ചും പോകാനുള്ളവരാണ് ഈ തീവെട്ടിക്കൊള്ളയ്ക്ക് വിധേയരാകുന്നത്.
ബംഗളൂരുവിനുള്ള ട്രെയിനുകളിലൊന്നും ടിക്കറ്റ് അവശേഷിക്കുന്നില്ല. ഇനി തല്‍ക്കാല്‍ മാത്രമാണുള്ളത്. കേരളത്തില്‍നിന്ന ്ബംഗളൂരുവിലേക്കുള്ള കെ.എസ്.ആര്‍.ടി.സി സര്‍വീസുകളിലും ടിക്കറ്റ് തീര്‍ന്നുകഴിഞ്ഞു. അഞ്ച്, ആറ്, ഏഴ് ദിവസങ്ങളിലെ മുഴുവന്‍ സീറ്റുകളും ബുക് ചെയ്തിരിക്കുകയാണ്. കോട്ടയത്തുനിന്നുള്ള രണ്ട് ബസുകളിലും ഏഴാം തീയതി വരെ സീറ്റില്ല. തിരുവല്ലയില്‍നിന്നുള്ള ബസിലും ഏഴുവരെ ടിക്കറ്റില്ല. ഇത് മുതലെടുത്താണ് സ്വകാര്യ ബസുകള്‍ നിരക്ക് കുത്തനെ ഉയര്‍ത്തിയിരിക്കുന്നത്.ഈസ്റ്റര്‍ ദിനമായ ഞായറാഴ്ച വൈകുന്നേരം ബംഗളൂരുവിലേക്കുള്ള ബസുകളുടെ നിരക്കില്‍ 1000ഓളം രൂപയാണ് വര്‍ധന.
കെ.എസ്.ആര്‍.ടി.സി ബസില്‍ കോട്ടയത്തുനിന്ന് 675 രൂപയാണ് ബംഗളൂരുവിലേക്കുള്ള ചാര്‍ജ്. ഇതിന് സ്വകാര്യ ബസ് ഈടാക്കുന്നത് 1955 രൂപയാണു. എ.സി വോള്‍വോ ബസിന് കെ.എസ്.ആര്‍.സിക്ക് 1186 രൂപയാണെങ്കില്‍ സ്വകാര്യ ബസിന് 2500 ആണ് നിരക്ക്.അതേസമയംതിരക്ക് കണക്കിലെടുത്ത് എറണാകുളംബാംഗളൂരു റൂട്ടില്‍ പ്രത്യേക ട്രെയിന്‍ ഓടിക്കാന്‍ റെയില്‍വേ തീരുമാനിച്ചിട്ടുണ്ട്.