ഭ്രൂണഹത്യ നടത്തിയതിന് ഇന്ത്യൻ വംശജയ്ക്ക് അമേരിക്കന്‍ കോടതി 30 വര്‍ഷത്തെ തടവിന് ശിക്ഷിച്ചു
വാഷിംങ്ടണ്‍: ഭ്രൂണഹത്യ നടത്തിയതിന് ഇന്ത്യൻ വംശജയ്ക്ക് അമേരിക്കയില്‍ 30 വര്‍ഷത്തെ തടവ്. പൂര്‍വി പട്ടേല്‍ എന്ന 33 കാരിയ്ക്കാണ് അമേരിക്കന്‍ കോടതി ശിക്ഷ വിധിച്ചത്. ഇതില്‍ ആറു വര്‍ഷത്തെ തടവ് യുവതി ഇതിനകം തന്നെ അനുഭവിച്ചുകഴിഞ്ഞു. യു.എസിലെ ഇന്ത്യാനയില്‍ ഭ്രൂണഹത്യക്ക് ശിക്ഷിക്കപ്പെടുന്ന ആദ്യ വ്യക്തിയാണ് പൂര്‍വി പട്ടേല്‍. അപ്പീല്‍ നല്‍കാന്‍ ഇവര്‍ക്ക് കോടതി 30 ദിവസത്തെ സമയം അനുവദിച്ചു.
2013 ജൂലൈയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കടുത്ത രക്തസ്രാവത്തെ തുടര്‍ന്ന് പൂര്‍വിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൂര്‍വി പട്ടേല്‍ രക്തസ്രാവം ഉണ്ടാകാനുള്ള കാരണം അറിയില്ലെന്നാണ് ഡോക്ടറോട് പറഞ്ഞിരുന്നത്. ഗര്‍ഭിണിയായിരുന്നോ എന്ന ഡോക്ടറുടെ ചോദ്യത്തിന് അല്ലെന്ന മറുപടിയും നല്‍കി.
എന്നാല്‍ പിന്നീട് താന്‍ ഗര്‍ഭം അലസിപ്പിച്ച് കുഞ്ഞിന്റെ ശരീരാവശിഷ്ടങ്ങള്‍ ബാഗിലാക്കി ചവറ്റുകൂട്ടയില്‍ നിക്ഷേപിച്ചതായി ഇവര്‍ ഡോക്ടറെ അറിയിക്കുകയായിരുന്നു. പോലീസിന്റെ ചോദ്യം ചെയ്യലിലും ഇവര്‍ കുറ്റം സമ്മതിച്ചു. മാത്രമല്ല, ഇവരുടെ ഫോണില്‍ നിന്ന് ഗര്‍ഭം അലസിപ്പിച്ചതായി തെളിയിക്കുന്ന മെസേജുകളും കണ്ടെത്തി.
അവിചാരിതമായാണ് തനിക്ക് ഗര്‍ഭം ഉണ്ടായതെന്നും അത് നശിപ്പിക്കാനായി ഹോങ്കോങ്ങില്‍ നിന്ന് ഓണ്‍ലൈന്‍ വഴി ഗുളികകള്‍ ഓര്‍ഡര്‍ ചെയ്ത് വരുത്തി കഴിക്കുകയായിരുന്നു. ഗുളിക കഴിച്ചതോടെ ഇവര്‍ ബാത്‌റൂമില്‍ പ്രസവിച്ചു. തുടര്‍ന്ന് കുഞ്ഞിന്റെ ശരീരാവശിഷ്ടങ്ങള്‍ ബാഗിലാക്കി ചവറ്റുകൂട്ടയില്‍ നിക്ഷേപിക്കുകയും ചെയ്തു. ഇന്ത്യന്‍ കുടിയേറ്റക്കാരായ പൂര്‍വിയും കുടുംബവും ഇന്ത്യാനയിലെ ഗ്രന്‍ഗറില്‍ ആണ് താമസിച്ചിരുന്നത്.