നഴ്‌സുമാരുടെ സമരവുമായി ബന്ധപ്പെട്ട് ഗോവ മുഖ്യമന്ത്രിയുടെ പ്രസ്താവന വിവാദത്തിൽ
നഴ്‌സുമാരുടെ സമരവുമായി ബന്ധപ്പെട്ട് ഗോവ മുഖ്യമന്ത്രി ലക്ഷ്മീകാന്ത് പര്‍സേക്കര്‍ നടത്തിയ പ്രസ്താവന വിവാദത്തിൽ. വെയിലത്ത് നിരാഹാരമിരുന്നാല്‍ കറുത്ത് പോകും. അതുകാരണം നല്ല വരനെ കിട്ടാന്‍ പ്രയാസമാകുമെന്നും പര്‍സേക്കര്‍ പറഞ്ഞു. തങ്ങളുടെ ആവശ്യങ്ങള്‍ അറിയിക്കുന്നതിനായി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയപ്പോഴായിരുന്നു ഇത്തരത്തിലൊരു പ്രതികരണമെന്ന് നഴ്‌സുമാർ പറഞ്ഞു.
അതേസമയം വിഷയത്തില്‍ മുഖ്യമന്ത്രി ഇതുവരെ പ്രതികരിച്ചിട്ടില്ല. മുഖ്യമന്ത്രി ഇത്തരമൊരു പ്രസ്താവന നടത്തിയതായി തങ്ങള്‍ക്കറിയില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. അദ്ദേഹം ഇങ്ങനെ പറയുമെന്ന് തോന്നുന്നില്ലെന്നും ഓഫീസ് വ്യക്തമാക്കി. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഗോവയില്‍ നഴ്‌സുമാരും 108 ആംബുലന്‍സ് സേവനം നടത്തുന്ന തൊഴിലാളികളും നിരാഹാര സമരം നടത്തിവരികയാണ്.
സ്വകാര്യ സ്ഥാപനം നടത്തുന്ന സര്‍ക്കാര്‍ അംഗീകൃത സേവനമാണ് 108 ആംബുലന്‍സ്. 33 ആംബുലന്‍സുകളുടെ തുക വാങ്ങുന്നുണ്ടെങ്കിലും 13 ആംബുലന്‍സുകള്‍ മാത്രമാണ് ഇപ്പോള്‍ ഉള്ളതെന്നാണ് ഇവരുടെ ആരോപണം. ഇക്കാര്യം ചര്‍ച്ച ചെയ്യാനായി ഇവരുടെ പ്രതിനിധികള്‍ രണ്ടുതവണ മുഖ്യമന്ത്രിയെ കണ്ടിരുന്നു. എന്നാല്‍ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് മുഖ്യമന്ത്രിയുടെ പൊതുപരിപാടികള്‍ ഉപരോധിക്കാനാണ് ഇവരുടെ തീരുമാനം.