പ്രതിപക്ഷവും ബിജു രമേശും ചേർന്ന് സര്‍ക്കാരിനെ അട്ടിമറിക്കാൻ ശ്രമിക്കുന്നു- മന്ത്രി കെ ബാബു
തിരുവനന്തപുരം: പ്രതിപക്ഷത്തെ കൂട്ടുപിടിച്ച് ബാര്‍ ഉടമ ബിജു രമേശ് സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്ന് എക്‌സൈസ് മന്ത്രി കെ ബാബു. തിരുവനന്തപുരത്തെ ഇടത് എം എല്‍ എയുടെ വീട്ടില്‍ നടന്ന യോഗത്തില്‍ ബിജു രമേശും പങ്കെടുത്തുവെന്ന് അദ്ദേഹം ആരോപിച്ചു. ഇതുസംബന്ധിച്ച ശബ്ദരേഖ അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പുറത്തുവിട്ടു. സര്‍ക്കാരിനെ മറിച്ചിട്ടശേഷം വന്നാല്‍ ബാറുകള്‍ തുറക്കാന്‍ സാഹചര്യം ഒരുക്കാമെന്ന് ഇടത് നേതാക്കള്‍ വാഗ്ദാനം ചെയ്യുന്നതിന്റെ ശബ്ദരേഖയാണ് മന്ത്രി പുറത്തുവിട്ടത്.
എവിടെവച്ചാണ് തനിക്ക് പണം നല്‍കിയത്, ആരൊക്കെയാണ് നല്‍കിയത്, പണം ചോദിച്ചത് ആരാണെന്നുമുള്ള വിശദാംശങ്ങള്‍ ബിജു രമേശ് വ്യക്തമാക്കണമെന്ന് മന്ത്രി ബാബു ആവശ്യപ്പെട്ടു. ഉപ്പ് തിന്നവര്‍ വെള്ളം കുടിക്കട്ടെയെന്ന തന്റെ നിലപാടില്‍ മാറ്റമില്ല.
ബാര്‍ കോഴക്കേസില്‍ ബിജു രമേശിന്റെ ആരോപണങ്ങള്‍ക്ക് മറുപടി നല്‍കാന്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് മന്ത്രി ബാബു ശബ്ദരേഖ അടക്കമുള്ളവ പുറത്തുവിട്ടത്.
മാസങ്ങളായി ആരോപണങ്ങളുടെ പുകമറ സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന ബിജു ഇതുവരെ തനിക്കെതിരെ ആരോപണം ഉന്നയിച്ചിട്ടില്ല. യു ഡി എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ലൈസന്‍സ് ഫീസ് വര്‍ധിപ്പിച്ചിരുന്നു. ബാര്‍ ഉടമകളെ ഒരുതരത്തിലും സഹായിക്കാന്‍ ശ്രമിച്ചിട്ടില്ല. ബാറുകളുടെ പ്രവര്‍ത്തന സമയം മൂന്ന് മണിക്കൂര്‍ വെട്ടിക്കുറച്ചു. കോടതിവിധികള്‍ വന്നിട്ടുപോലും കൂടുതല്‍ ബാറുകള്‍ തുറക്കുന്ന സാഹചര്യം ഉണ്ടാകാന്‍ അനുവദിച്ചിട്ടില്ല.
ബിജു രമേശിനെ മാതൃകയായി ചിത്രീകരിക്കുന്നത് ദൗര്‍ഭാഗ്യകരമാണ്. തന്നോടുള്ള വ്യക്തിവൈരാഗ്യമാണ് ആരോപണത്തിന് പിന്നില്‍. തുടര്‍ച്ചയായി ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്ക് തെളിവുകള്‍ കെട്ടിച്ചമയ്ക്കാന്‍ ബിജു ശ്രമിക്കുന്നു. തെറ്റായ മാര്‍ഗത്തിലൂടെ പണമുണ്ടാക്കാന്‍ ശ്രമിച്ചുവെന്ന ആരോപണം ഉയര്‍ന്നാല്‍ ഉത്തരവാദിത്വത്തോടെ മറുപടി നല്‍കും. ബിജു രമേശിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.