ബാബരി മസ്ജിദ് തകര്‍ത്ത സംഭവം; അദ്വാനിക്കും ജോഷിക്കും ഉമാഭാരതിക്കും സുപ്രീംകോടതി നോട്ടീസ്
ന്യൂഡല്‍ഹി: ബാബരി മസ്ജിദ് തകര്‍ത്ത സംഭവത്തില്‍ ബി.ജെ.പിയുടെ മുതിര്‍ന്ന നേതാക്കൾ ഉൾപെടെ 21 പേര്‍ക്ക് സുപ്രീംകോടതി നോട്ടീസ് അയച്ചു. എല്‍.കെ അദ്വാനി, മുരളി മനോഹര്‍ ജോഷി, ഉമാഭാരതി, കല്യാണ്‍ സിങ് എന്നിവരാണ് നോട്ടീസ് ലഭിച്ച പ്രമുഖർ. ഹാജി മെഹ്മൂദ് എന്ന പരാതിക്കാരന്‍ സമര്‍പ്പിച്ച ഹര്‍ജിയെ തുടര്‍ന്നാണ് നടപടി. നാലാഴ്ചയ്ക്കകം മറുപടി നല്‍കണമെന്ന് നോട്ടീസില്‍ വ്യക്തമാക്കുന്നു.
2010ല്‍ അദ്വാനി ഉള്‍പ്പെടെയുള്ള നേതാക്കളെ കുറ്റവിമുക്തമാക്കി അലഹബാദ് ഹൈക്കോടതി വിധിച്ചിരുന്നു. ഇതിനെതിരെയാണ് ഹാജി മഹ്മൂദ് ഹര്‍ജി നല്‍കിയത്. കൂടാതെ സിബി.ഐയും ഹര്‍ജി സമര്‍പ്പിച്ചിരുന്നു.
അലഹബാദ് ഹൈക്കോടതി വിധിക്കെതിരെ 2011ലാണ് സുപ്രീംകോടതിയെ സമീപിക്കുന്നത്. ക്രിമിനല്‍ ഗൂഢാലോചനാ കുറ്റമായിരുന്നു ഇവര്‍ക്കെതിരെ ചുമത്തിയിരുന്നത്. ഇവരെ കുറ്റവിമുക്തരാക്കിയ നടപടി പുനരാലോചിക്കണമെന്ന് ഹര്‍ജിക്കാരന്‍ ആവശ്യപ്പെടുന്നു.
2011 മാര്‍ച്ച് മൂന്നു മുതല്‍ ഈ കേസ് കോടതിയുടെ പരിഗണനയിലാണ്. നേരത്തെ കേസില്‍ യു.പി.എ സര്‍ക്കാര്‍ എടുത്ത നിലപാടില്‍ നിന്ന് വിഭിന്നമായ നിലപാട് മോദി സര്‍ക്കാര്‍ എടുക്കുമോയെന്നാണ് അറിയേണ്ടത്.