യെമനില്‍നിന്ന് മലയാളികള്‍ നാട്ടിലേക്ക് മടങ്ങിത്തുടങ്ങി
തിരുവനന്തപുരം: ആഭ്യന്തര സംഘര്‍ഷം രൂക്ഷമായ യെമനില്‍നിന്ന് മലയാളികള്‍ നാട്ടിലേക്ക് മടങ്ങിത്തുടങ്ങി. ചങ്ങനാശ്ശേരി സ്വദേശി റൂബന്‍ ജേക്കബ് ചാണ്ടി തിങ്കളാഴ്ച രാവിലെ വിമാനമാര്‍ഗം തിരുവനന്തപുരത്തെത്തി. ഇന്ത്യന്‍ സ്ഥാനപതികാര്യാലയത്തിന്റെ സഹായത്തോടെയാണ് സുരക്ഷിതനായി നാട്ടിലെത്താന്‍ കഴിഞ്ഞതെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ അടിയന്തര ഇടപെടല്‍ അനിവാര്യമാണെന്നും റൂബിന്‍ കൂട്ടിച്ചേർത്തു.
അതിനിടയില്‍ യെമനില്‍ നിന്ന് രണ്ട് മലയാളികള്‍ കൂടി കൊച്ചിയിലെത്തി. ഈരാറ്റുപേട്ട സ്വദേശി ലിജോ, കാഞ്ഞിരപ്പള്ളി ജേക്കബ് കോര എന്നിവരാണ് തിരിച്ചെത്തിയത്. മൂവായിരത്തോളം മലയാളികളാണ് യെമനിലുള്ളത്. ഇതില്‍ 2100 പേര്‍ തിരിച്ചുവരാന്‍ തയ്യാറാണ്. അതിനിടെ യെമനിലുള്ള പല നഴ്‍സുമാരുടെയും രേഖകള്‍ വിട്ടുനല്‍കാന്‍ ആശുപത്രി അധികൃതര്‍ തയ്യാറാകുന്നില്ലെന്നും റിപ്പോര്‍ട്ടുണ്ട്. അതിനിടെ, ലിബിയയില്‍ കുടുങ്ങിയ മലയാളികളെ നാട്ടിലെത്തിക്കാന്‍ രണ്ട് കപ്പലുകള്‍ ഇന്ന് കൊച്ചിയില്‍നിന്ന് പുറപ്പെടും. എം.വി കവരത്തി, എം വി കോറല്‍ എന്നീ കപ്പലുകളാവും നാവികസേനാ കപ്പലുകളുടെ അകമ്പടിയോടെ ലിബിയയിലേക്ക് പോവുക.