ആപ്പിള്‍ സി.ഇ.ഒ തന്‍റെ സമ്പാദ്യം മുഴുവന്‍ ദാനം ചെയ്യും
ആപ്പിളിന്‍റെ സി.ഇ.ഒ ടിം കുക്ക് തന്‍റെ സമ്പാദ്യം മുഴുവന്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ദാനം ചെയ്യുമെന്ന് അറിയിച്ചു.കഴിഞ്ഞ വര്‍ഷം മാത്രം ആപ്പിളിലെ ഓഹരിയില്‍ നിന്നും ലാഭവിഹിതമായി 536 കോടി ഡോളറാണ്(ഏകദേശം 33000 കോടി രൂപ) ടിം കുക്കിന്റെ പേരിലുള്ളത്.. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ആപ്പിള്‍ ഓഹരിയുടെ മൂല്യം കുത്തനെ ഉയര്‍ന്നതോടെ ടിം കുക്കിന്റെ വേതനം 80% വർദ്ധിച്ചിരുന്നു.ഇതോടെ ലോകത്തെ മഹാ കോടീശ്വരന്മാരുടെ പട്ടികയില്‍ ടിം കുക്കിന്റെ പേരും ഉള്‍പ്പെട്ടിരുന്നു.
സ്റ്റീവ് ജോബ്‌സിന്റെ പിന്‍ഗാമിയായി ആപ്പിള്‍ സി.ഇ.ഒയായി സ്ഥാനമേല്‍ക്കുമ്പോള്‍ 378 ദശലക്ഷം ഡോളറായിരുന്നു ടിം കുക്കിന്റെ വേതനം.തന്റെ അനന്തരവന്റെ കോളേജ് വിദ്യാഭ്യാസത്തിനുള്ള പണം ഒഴികെ ബാക്കിയുള്ള മുഴുവന്‍ തുകയും ദാനം ചെയ്യുമെന്നാണ് ടിംകുക്ക് അറിയിച്ചിരിക്കുന്നത്.
2010ല്‍ ബില്‍ ഗേറ്റ്‌സും വാറണ്‍ ബഫറ്റും ചേര്‍ന്ന് മഹാകോടീശ്വരന്മാര്‍ തങ്ങളുടെ സമ്പത്തിന്റെ പകുതിയെങ്കിലും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കണമെന്ന പ്രചാരണവുമായി രംഗത്തെത്തിയിരുന്നു. ഇവരുടെ പ്രചരണത്തെ തുടര്‍ന്ന് ഫേസ്ബുക്ക് സി.ഇ.ഒമാര്‍ക്ക് സക്കര്‍ബര്‍ഗ് അടക്കം നൂറിലേറെ ധനികര്‍ തങ്ങളുടെ സമ്പാദ്യത്തിന്റെ വലിയ പങ്ക് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി നീക്കിവെച്ചിരുന്നു.