പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസിൽ ആറു പേര്‍ പിടിയിൽ
കല്പറ്റ: പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസിൽ ആറു പേര്‍ പിടിയിൽ. മേപ്പാടി പോലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന മൂന്ന് പെണ്‍കുട്ടികളാണ് ചൂഷണത്തിനിരയായത്. ഇവരില്‍ രണ്ടു പേര്‍ 14, 15 വയസ്സുള്ള സഹോദരിമാരാണ്. മറ്റൊരാള്‍ ഇവരുടെ അമ്മയുടെ അനുജത്തിയുടെ മകളും. മൂന്നുപേരും വിദ്യാര്‍ഥിനികളാണ്.
രവി (47), മകന്‍ രഞ്ജിത് (24), തമിഴ്‌നാട് സ്വദേശി സന്തോഷ്കുമാര്‍ (28), കര്‍ണാടക സ്വദേശികളായ മല്ലേഷ് (22), ഗണേഷ് (20), കെ. ബിജു (20) എന്നിവരെയാണ് പോലീസ് അറസ്റ്റു ചെയ്തത്.
പെണ്‍കുട്ടികളുടെ മാതൃസഹോദരന്റെ ഭാര്യയാണ് ഇവരെ മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുത്തതെന്ന് പോലീസ് പറഞ്ഞു. കേസില്‍ പതിനഞ്ചോളം പ്രതികളുള്ളതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കല്പറ്റ അങ്ങാടിയിലെ രണ്ട് ലോഡ്ജുകളിലേക്ക് ബന്ധുസ്ത്രീ പെണ്‍കുട്ടികളെ എത്തിച്ചുകൊടുത്ത് ഇടപാടുകാരില്‍ നിന്ന് പണം കൈപ്പറ്റിയിരുന്നു.
അഞ്ചാം ക്ലാസ്സുകാരിയെ ഉപദ്രവിച്ച കേസിലാണ് അച്ഛനും മകനും പിടിയിലായത്. പെണ്‍കുട്ടികള്‍ താമസിക്കുന്ന മേഖലയില്‍ വിവിധ ജോലികള്‍ക്കായി വന്ന അന്യസംസ്ഥാന തൊഴിലാളികളടക്കം ഒട്ടേറെ പേര്‍ സംഭവത്തില്‍ പ്രതികളാണെന്ന് സൂചനയുണ്ടെന്ന് പോലീസ് പറഞ്ഞു.