ഉപരിപഠനത്തിന് പോകണമെന്ന് ഭാര്യ ആവശ്യപ്പെട്ടു; ഭര്‍ത്താവ് ക്രിക്കറ്റ് ബാറ്റ് കൊണ്ട് തലയ്‌ക്കടിച്ച് കൊലപ്പെടുത്തി
ഗാസിയാബാദ്: ഉപരിപഠനത്തിന് പോകണമെന്ന് ആവശ്യപ്പെട്ട ഭാര്യയെ ഭര്‍ത്താവ് ക്രിക്കറ്റ് ബാറ്റ് കൊണ്ട് തലയ്‌ക്കടിച്ച് കൊലപ്പെടുത്തി. ഐ.റ്റി ഉദ്യോഗസ്‌ഥന്‍ കൂടിയായ യുവാവിനെ പിന്നീട് പോലീസ് അറസ്‌റ്റ് ചെയ്‌തു. കഴിഞ്ഞ ചൊവ്വാഴ്‌ചയാണ് 35കാരിയായ റുച്ചി ശര്‍മയെ കുളിമുറിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഇവരുടെ ഭര്‍ത്താവ് മോഹിത് ശര്‍മയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ പോലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് യുവതിയുടെ മരണം കൊലപാതകമെന്നു കണ്ടെത്തിയത്. ഇയാള്‍ കൊലപാതകത്തിന് ഉപയോഗിച്ച ക്രിക്കറ്റ് ബാറ്റും പോലീസ് പിന്നീട് കണ്ടെടുത്തു.
സംഭവത്തില്‍ പോലീസ് പറയുന്നതിങ്ങനെ. ഇരുവരുടെയും പ്രണയ വിവാഹമായിരുന്നു. അഞ്ചാം ക്ലാസ് മുതല്‍ ഒരുമിച്ച് പഠിച്ചു ഇരുവരും തമ്മിൽ ബിരുധാനന്തര ബിരുധ പഠനകാലത്താണ് വിവാഹിതരാകുന്നത്. വിവാഹത്തിന് ശേഷം റുച്ചി ശര്‍മയ്‌ക്ക് തന്റെ ഉപരിപഠനം തുടരാനായില്ല. ഇതിന്റെ പേരില്‍ ഇരുവരും തമ്മില്‍ പലതവണ വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നതായും പോലീസ് പറഞ്ഞു.
തനിക്ക് ഉപരിപഠനം പൂര്‍ത്തിയാക്കണമെന്ന് സംഭവ ദിവസവും റുച്ചി ഭര്‍ത്താവിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത് അംഗീകരിക്കാന്‍ ശര്‍മ തയ്യാറായിരുന്നില്ല. തുടര്‍ന്ന് നടന്ന വാക്കുതര്‍ക്കത്തിനോടുവിൽ പ്രകോപിതനായ ശര്‍മ ക്രിക്കറ്റ് ബാറ്റ് ഉപയോഗിച്ച് റുച്ചിയുടെ തലയില്‍ അടിക്കുകയായിരുന്നു.
ബാറ്റുവീശി താന്‍ ഭാര്യയെ ഭയപ്പെടുത്താന്‍ ശ്രമിച്ചപ്പോള്‍ അബദ്ധത്തില്‍ പരിക്കേറ്റതായി ശര്‍മ പറഞ്ഞു. തുടര്‍ന്ന് ഇവരെ ആശുപത്രിയിലെത്തിക്കാന്‍ ശ്രമം നടത്തുന്നതിനിടെ റിച്ചു തനിക്കെതിരെ വീണ്ടും വിമര്‍ശനങ്ങള്‍ ഉന്നയിച്ചപ്പോള്‍ പ്രകോപിതനായ താന്‍ ഇവരെ പലതവണ ബാറ്റുപയോഗിച്ച് അടിച്ചുവെന്നും ഇയാള്‍ പോലീസിന് മൊഴി നല്‍കി. കേസില്‍ എഫ്.ഐ.ആര്‍. രജിസ്‌റ്റര്‍ ചെയ്‌ത് പോലീസ് അന്വേഷണം ആരംഭിച്ചു.