നാഗാലാന്റ് യുവതിയെ ബലാത്സംഗം ചെയ്ത് ജയിലിലായ ബംഗ്ലാദേശ് സ്വദേശിയെ ജനക്കൂട്ടം ജയിലില്‍ നിന്നും പിടിച്ചിറക്കി നഗ്നനാക്കി തല്ലിക്കൊന്നു

single-img
6 March 2015

Janakkootamനാഗാലാന്റ് യുവതിയെ ബലാത്സംഗം ചെയ്ത് ജയിലിലായ ബംഗ്ലാദേശ് സ്വദേശിയെ നാട്ടുകാര്‍ ജയിലില്‍ നിന്നും പിടിച്ചിറക്കി നഗ്നനാക്കി തല്ലിക്കൊന്നു. അക്രമാസക്തരായ ജനക്കൂട്ടം പത്ത് വാഹനങ്ങള്‍ക്കും തീവെച്ചു.

സംഭവങ്ങളെ തുടര്‍ന്ന് ദിമാപുര്‍ ജില്ലയില്‍ പോലീസ് കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇരുപതുവയസ്സുള്ള നാഗാ യുവതിയെ ബംഗ്ലാദേശില്‍നിന്ന് കുടിയേറിയ സയിദ് ഫരീദ് ഖാന്‍ ഫിബ്രവരി 23നാണ് ബലാത്സംഗം ചെയ്തത്. സെക്കന്‍ഡ് ഹാന്‍ഡ് കാറുകള്‍ വില്‍ക്കുന്ന മജാലിയായിരുന്നു പ്രതിക്ക്.

24 സ്ഥലങ്ങളില്‍ ഇയാള്‍ യുവതിയെ കൊണ്ടുപോയി ബലാത്സംഗം ചെയ്‌തെന്നാണ് പോലീസ് കേസ്. പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് ഇയാളെ അറസ്റ്റുചെയ്ത് കോടതിയില്‍ ഹാജരാക്കുകയും കോടതി പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടുകയുമായിരുന്നു.

ഇന്നലെ ദിമാപുര്‍ ജയിലിനു മുന്നില്‍ സംഘടിച്ച നാലായിരത്തോളംവരുന്ന ജനക്കൂട്ടം ജയിലിന്റെ രണ്ട് കവാടങ്ങള്‍ തകര്‍ത്ത് ഇയാളെ പിടിച്ചുകൊണ്ടുപോവുകയായിരുന്നുവെന്നാണ് ജില്ലാ പോലീസ് മേധാവി മെരെന്‍ ജമീര്‍ പറഞ്ഞത്. അക്രമാസക്തരായ ജനക്കൂട്ടത്തിന് മുന്നില്‍ ആദ്യം പോലീസുകാര്‍ക്ക് ഒന്നും ചെയ്യാനായിരുന്നില്ല. ജനക്കൂട്ടം ഇയാളെ നഗരമദ്ധ്യത്തില്‍ എത്തിച്ച് നഗ്‌നനാക്കി തല്ലിക്കൊല്ലുകയായിരുന്നു. കൂടുതല്‍ പേരുമായെത്തിയ പോലീസ് സേന ആകാശത്തേക്ക് വെടിവെച്ചാണ് ജനക്കൂട്ടത്തെ പിരിച്ചുവിട്ട് മൃതദേഹം വീണ്ടെടുത്തത്.