റിയോ ഒളിംപിക്‌സോടെ മേരി കോം ബോക്‌സിങ് റിങ്ങിനോട് വിട പറയുന്നു

single-img
3 March 2015

mary-komന്യൂഡല്‍ഹി: ഇന്ത്യയുടെ വനിതാ ബോക്‌സർ മേരി കോം ബോക്‌സിങ് റിങ്ങിനോട് വിട പറയുന്നു. അടുത്ത വര്‍ഷം നടക്കുന്ന റിയോ ഒളിംപിക്‌സോടെ വിരമിക്കാനാണ് മഗ്നിഫിസന്റ് മേരിയുടെ തീരുമാനം. ഡല്‍ഹിയില്‍ നടന്ന ഒരു പൊതു ചടങ്ങിനിടെയായിരുന്നു മുപ്പത്തിരണ്ടുകാരിയായ മേരിയുടെ വിരമിക്കല്‍ പ്രഖ്യാപനം. കഴിഞ്ഞ ലണ്ടന്‍ ഒളിംപിക്‌സില്‍ മേരി വെങ്കലം നേടി ചരിത്രം സൃഷ്ടിച്ചിരുന്നു. വിരമിച്ച ശേഷം ഇംഫാലില്‍ താന്‍ സ്ഥാപിക്കുന്ന ബോക്‌സിംഗ് അക്കാഡമിയുടെ പ്രവര്‍ത്തനങ്ങളില്‍ സജീവമാകാനാണ് ഉദ്ദേശിക്കുന്നതെന്നു മേരി കോം പറഞ്ഞു.

എന്റെ മൂന്നാമത്തെ കുട്ടിക്ക് രണ്ടു വയസ്സായി. ഇനി ബോക്‌സിങ് നിര്‍ത്തണമെന്ന് മനസ്സ് പറയുന്നു. മൂന്ന് കുട്ടികളായശേഷം ഇതുപോലെ മത്സരരംഗത്ത് സജീവമായവര്‍ എത്ര പേരുണ്ട്? റിയോയില്‍ സ്വര്‍ണം നേടി രാജ്യത്തെ ജനങ്ങള്‍ക്ക് സന്തോഷം നല്‍കുകയാണ് തന്റെ ലക്ഷ്യം. അതാവും തന്റെ അവസാനത്തെ മത്സരമെന്നും മേരി പറഞ്ഞു.

വിരമിച്ച ശേഷം അക്കാദമിയുടെ പ്രവര്‍ത്തനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും അതിന്റെ പ്രവര്‍ത്തനം അവസാനഘട്ടത്തിലാണ്. അക്കാദമി ഉദ്ഘാടനം ചെയ്യുമ്പോള്‍ അറിയിക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞിട്ടുണ്ട്. ഉദ്ഘാടനം ചെയ്യാന്‍ പ്രധാനമന്ത്രി തന്നെ വരുമെന്നാണ് തന്റെ പ്രതീക്ഷയെന്നും അവർ കൂട്ടിച്ചേർത്തു.

അഞ്ചു തവണ ലോക ചാമ്പ്യന്‍ഷിപ്പില്‍ കിരീടം നേടിയ മേരി നാലുതവണ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പും നേടിയിരുന്നു. രാജ്യം 2013ല്‍ പത്മഭൂഷണും 2010ല്‍ പത്മശ്രീയും 2009ല്‍ രാജീവ്ഗാന്ധി ഖേല്‍രത്‌നയും 2003ല്‍ അര്‍ജുന അവാര്‍ഡും നല്‍കി ആദരിച്ചിട്ടുണ്ട്. 2014ല്‍ മേരിയുടെ ജീവിതത്തെ ആസ്പദമാക്കിയാണ് പ്രിയങ്ക ചോപ്ര നായികയായ മേരി കോം എന്ന ചിത്രം ഒരുക്കിയത്.