ദക്ഷിണാഫ്രിക്കക്ക് എതിരെ വിന്‍ഡീസിന് 257 റൺസിന്റെ നാണംകെട്ട തോൽവി
സിഡ്‌നി: ക്രിക്കറ്റ് ലോകകപ്പില്‍ ദക്ഷിണാഫ്രിക്കക്ക് എതിരെ വിന്‍ഡീസിന് 257 റൺസിന്റെ നാണംകെട്ട തോൽവി. ലോകകപ്പ് ചരിത്രത്തിലേ തന്നെ നാണംകെട്ട തോൽവിയാണ് വിൻഡിസ് വഴങ്ങിയത്. 66 പന്തില്‍ നിന്നും 162 റണ്‍സുമായി പുറത്താകാതെ നിന്ന എ.ബി ഡിവില്ലേഴ്‌സിന്റെ മികവിൽ ദക്ഷിണാഫ്രിക്ക നിശ്ചിത 50 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 408 റണ്‍സെടുത്തു. തുടർന്ന് ബാറ്റ് ചെയ്ത വെസ്റ്റിൻഡീസിന് 33.1 ഓവറില്‍ 151 റൺസ് എടുക്കാനെ സാധിച്ചുള്ളു.
അവസാന പത്ത് ഓവറുകളില്‍ നിന്നും 158 റൺസ് നേടിയ ദക്ഷിണാഫ്രിക്ക മികച്ച സ്‌കോറിലെത്തിയത്. ഹാഷിം അംല (65), ഫാഫ് ഡു പ്ലെസിസ് (62), റില്ലീ റോസ്സൗ (61) എന്നിവരാണ് ആഫ്രിക്കന്‍ സംഘത്തിലെ മറ്റ് സ്‌കോറര്‍മാര്‍. വിന്‍ഡീസ് ബൗളര്‍മാരെ തലങ്ങും വിലങ്ങും ശിക്ഷിച്ചായിരുന്നു ഡിവില്ലേഴ്‌സ് മത്സരം പൂര്‍ത്തിയാക്കിയത്. ഡിവില്ലേഴ്‌സ് 162 റണ്‍സെടുത്തത്. 17 ബൗണ്ടറിയും 8 സിക്‌സും അടങ്ങുന്നതായിരുന്നു അദ്ദേഹത്തിന്റെ ഇന്നിങ്‌സ്. വിൻഡിസ് നായകൻ ജേസൺ ഹോൽഡറിന്റെ 2 ഓവറിൽ നിന്നും 64 റൺസാണ് ഡിവില്ലേഴ്‌സ് അടിച്ചു കൂട്ടിയത്.
കഴിഞ്ഞ കളിയിലെ ഡബിൾ സെഞ്ചുറി വീരൻ ക്രിസ് ഗെയിൽ 3 റൺസിന് പുറത്തായത് വിൻഡീസിന് തിരിച്ചടിയായി. 63 റൺസ് എടുക്കുന്നതിന് മുൻപേ വെസ്റ്റിൻഡീസിന്റെ 7 ബാറ്റ്സ്മാൻ പുറത്തായി. ജേസൺ ഹോൽഡർ 56 റൺസ് നേടി ടോപ്പ് സ്കോററായി. സ്മിത്ത് (31), കാർട്ടർ(10), രാംദിൻ(22) മറ്റു രണ്ടക്കം കണ്ട സ്കോറർമാർ. ദക്ഷിണാഫ്രിക്കക്ക് വേണ്ടി ഇമ്രാൻ താഹിർ 5 വിക്കറ്റ് നേടി.